തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സിഐ യഹിയയാണ് പൊലീസ് കസ്റ്റഡിയിലായത്.
സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ നെടുമങ്ങാട് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിഐ ഇന്ന് സ്റ്റേഷനിൽ എത്തിയത്.കസ്റ്റഡിയിലെടുത്തവരെ വിടില്ലെന്ന് പൊലീസ് അറിയിച്ചതോടെ സെല്ലിൽ മുന്നിൽ കിടന്ന് ഭീഷണി മുഴക്കി.
പ്രതികളെ കരുതൽ തടങ്കലിൻ്റെ ഭാഗമായാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. കസ്റ്റഡിയിലുള്ള രണ്ടുപേർ സിഐ യഹിയയുടെ അടുത്ത ബന്ധുക്കളാണെന്നാണ് വിവരം. ബന്ധുക്കളെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ വേണ്ടിയാണ് മദ്യലഹരിയിൽ സിഐ സ്റ്റേഷനിൽ എത്തിയതെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സിഐയുടെ പെരുമാറ്റത്തിൽ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.