തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. 'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒരുമിച്ച് അണിനിരക്കുന്ന ആരാധനാചടങ്ങാണ് ആറ്റുകാൽ പൊങ്കാല. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രനഗരിയിലേക്ക് ഒഴുകിയെത്തുന്നത്.
രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. പിന്നാലെ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും. ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും.
ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിന് 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ചന്ദ്രഗ്രഹണം ആയതിനാൽ അന്നു വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 4ന് രാത്രി 9.45ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
പൊങ്കാല പ്രമാണിച്ച് ജില്ലയിൽ ഇന്ന് പൊതു അവധിയായിരിക്കും. നഗരസഭാ പരിധിയിലുള്ള ബാങ്കുകൾ ഇന്ന് പ്രവർത്തിക്കില്ലെന്ന് ബാങ്കേഴ്സ് സമിതിയും ജില്ലാ കളക്ടറും അറിയിച്ചു. നഗരസഭാ മേഖലയ്ക്ക് പുറത്തുള്ള ബാങ്ക് ശാഖകൾക്ക് അവധി ബാധകമായിരിക്കില്ല. മേഖലയിലെ വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ അവധി പ്രഖ്യാപിച്ചു.