തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ കുത്തക മണ്ഡലങ്ങളിൽ പരീക്ഷണത്തിന് മുതിരാതെ സിപിഐഎം. കുന്നംകുളത്തും മണലൂരിലും പുതുമുഖ സ്ഥാനാർഥികൾ വേണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം എടുത്തത്. മണലൂരിൽ സി. രവീന്ദ്രനാഥിനെയും കുന്നംകുളത്ത് എസി മൊയ്തീനെയും നിർദ്ദേശിച്ചു. വിജയസാധ്യത മാത്രം പരിഗണിച്ചാണ് ടേം വ്യവസ്ഥ മറികടന്നുള്ള തീരുമാനം.
മണലൂരിൽ ടി. എൻ. പ്രതാപനെ മറികടക്കാൻ ജനകീയ മുഖം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. കുന്നംകുളത്ത് വിഭാഗീയത തടയിടുന്നതും മുസ്ലിം വോട്ടുകൾ സ്വാധീനിക്കുന്നതും ലക്ഷ്യമിട്ടാണ് തീരുമാനം. മറ്റ് മണ്ഡലങ്ങളിലെ എംഎൽഎമാർ കാഴ്ചവെച്ചത് മികച്ച പ്രകടനമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തലുണ്ട്. ജില്ലാ സെക്രട്ടറിയേറ്റിൻ്റെ നിർദേശങ്ങൾ സംസ്ഥാന നേതൃത്വത്തിന് കൈമാറി.