KERALA

"മകളെ അവൻ കൊന്നതാണ്"; ആവർത്തിച്ച് അതുല്യയുടെ പിതാവ് രാജശേഖരൻ

പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്ന മകൾ ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണം കൊലപാതകം ആണെന്ന് ആവർത്തിച്ച് പിതാവ് രാജശേഖരൻ. സതീഷാണ് മകളുടെ മരണത്തിന് ഉത്തരവാദി. മകൾ ശാരീരികവും, മാനസികവുമായ ക്രൂര പീഡനം നേരിട്ടു. വീഡിയോ ദൃശ്യങ്ങളും, മർദന വിവരങ്ങളും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്ന മകൾ ആത്മഹത്യ ചെയ്യില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും, മരണ ദിവസം നടന്ന കാര്യങ്ങളിൽ ദുരൂഹതയുണ്ടെന്നും രാജശേഖരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം അതുല്യയുടെ ഭർത്താവ് സതീഷിൻ്റെ ഇടക്കാല ജാമ്യം റദ്ദാക്കിയിരുന്നു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ബിഎൻഎസ് 108 പ്രകാരം പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ സതീഷിനെതിരെ കൊലപാതക കുറ്റം നിൽനിൽക്കില്ലന്നും കോടതി നിരീക്ഷിച്ചു.

അതുല്യയെ ഭർത്താവ് സതീഷ് കൊലപ്പെടുത്തുമെന്ന് പറയുന്ന വീഡിയോ സന്ദേശം അടക്കം പുറത്തുവന്നിരുന്നു. മദ്യപിച്ച ശേഷം അതുല്യയെ ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്ലാറ്റിലെ മുറിക്കുള്ളിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവാർത്ത പുറത്തുവന്നത് മുതൽക്കേ മകളുടെ മരണം കൊലപാതകം ആണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് അതുല്യയുടെ കുടുംബം. ക്രൂരപീഡനത്തിൻ്റെ ദൃശ്യങ്ങളടക്കം ഹാജരാക്കിയാണ് കോടതിയെ സമീപിച്ചത്.

SCROLL FOR NEXT