KERALA

ദുരിതം ഒഴിയുന്നു; ബൈരക്കുപ്പ പാലം യാഥാർത്ഥ്യത്തിലേക്ക്! മന്ത്രി പി.കെ. ബഷീറിന് ഉറപ്പ്‌ നൽകി ഡി.കെ. ശിവകുമാർ

പാലം യാഥാർത്ഥ്യമാക്കണമെന്ന് ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കാസർ​ഗോഡ്: കേരളം-കര്‍ണാടക അതിര്‍ത്തിയിലെ ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി മന്ത്രി പി.കെ. ബഷീറിന് ഉറപ്പ്‌ നൽകി. പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രി സഭായോഗത്തിൽ വയ്ക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഡി.കെ. ശിവകുമാർ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. പാലം യാഥാർത്ഥ്യമാക്കണമെന്ന് ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു.

ഇന്ന് ബെംഗളുരുവിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറുമായി ഡി.കെ. ശിവകുമാർ നടത്തിയ ചർച്ചയിലാണ് പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ മന്ത്രി സഭായോഗത്തിൽ വയ്ക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഡി.കെ.ശിവകുമാർ പറഞ്ഞത്. കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം, കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്.

1994 സെപ്റ്റംബർ 22ന് കേരള മുഖ്യമന്ത്രി കെ. കരുണാകരനും, കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയും സംയുക്തമായി ഈ പാലത്തിന് തറക്കല്ലിട്ടിരുന്നു. തുടർന്ന്, 2002 മാർച്ച് 15ന് ഇന്ത്യാ ഗവൺമെന്റിന്റെ ഷിപ്പിങ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദേശത്തിന് തത്വത്തിൽ അംഗീകാരം നൽകി. കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂർണമായും പൂർത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ കർണാടകയിലെ അനുബന്ധ പാതയുടെ നിർമാണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തിൽ, കർണാടക ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാൻ ഇടപെടണമെന്ന് പി.കെ. ബഷീർ കർണാടക സർക്കാരിന് നേരത്തെ കത്ത് നൽകിയിരുന്നു.

പാലം യാഥാർത്ഥ്യമാകുന്നതോടെ നിരവധി ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകും. ഇത്, രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് കാര്യമായ പ്രയോജനം നൽകുന്നതാണെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടകയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ബൈരക്കുപ്പയ്ക്ക് സമീപമുള്ള അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയിലേക്കെത്തിച്ചേരാനും കർണാടകയിലുടനീളവും പ്രത്യേകിച്ച് കുടക് ജില്ലയിലും ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാർഷിക, ബിസിനസ് അവസരങ്ങൾ വർധിപ്പിക്കുന്നതിനും ഈ പാലം പൂർത്തിയാക്കുന്നത്തോടെ എളുപ്പമാകുമെന്ന് മന്ത്രി ബഷീർ പറഞ്ഞു.

SCROLL FOR NEXT