കോഴിക്കോട്: കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി ഗായകൻ ഹനാൻഷാ. ആഭ്യന്തരമന്ത്രിയ്ക്ക് നേരിട്ടെത്തിയാണ് പരാതി നൽകിയത്. യൂട്യൂബർ നിഹാദ് എന്ന 'തൊപ്പി'യും സുഹൃത്തുക്കളും തമ്മിലുള്ള തർക്കത്തിൽ തന്നെയും കുടുംബത്തെയും തന്റെ കൂട്ടുകാരെയും വലിച്ചിഴക്കുന്നതിൽ ഹനാൻഷാ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തനിക്കും കുടുംബത്തിനും അപകീർത്തികരമായ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിച്ചിരുന്നെന്നും എന്നാൽ വീണ്ടും റീൽസുകളായും ഷോർട്ട്സുകളായും പ്രചരിക്കുകയാണെന്നും ഹനാൻഷാ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നു.
''എന്നെയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവിൽ ഉപദ്രവം, അധിക്ഷേപം, സ്ത്രീകൾക്ക് നേരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ യൂട്യൂബിൽ നൽകിയ കോപ്പിറൈറ്റ് സ്‌ട്രൈക്കിനാൽ നീക്കം ചെയ്യപ്പെട്ടു. ഇപ്പോൾ അതേ ലൈവിലെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന റീലുകൾ, ഷോർട്‌സുകൾ, ക്ലിപ്പുകൾ, റീപോസ്റ്റുകൾ, അതിനെ സംബന്ധിച്ച റിയാക്ഷനുകൾ തുടങ്ങിയവ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ഇത്തരം കണ്ടന്റുകൾ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗൺ, പ്ലാറ്റ്‌ഫോം ആക്ഷൻസ് എന്നിവയ്‌ക്കൊപ്പം അപകീർത്തിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ, സൈബർ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലേയും ഐടി ആക്ടിലേയും ബാധകമായ വകുപ്പുകൾ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ ദയവായി നീക്കം ചെയ്യുക. നന്ദി'' -ഹനാൻഷാ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.