കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചത് ടീച്ചർക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം വന്നത് കൊണ്ടാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നിതിന്റെ സഹോദരീ ഭർത്താവ് അശോകൻ. സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വരുത്തിയത് അറിഞ്ഞു. ദേഷ്യത്തിലാണ് റൂമിൽ നിന്ന് ഇറങ്ങിയതെന്നും അശോകൻ പറഞ്ഞു.
ലോൺ ആപ്പിൽ റഫറൻസ് നമ്പർ ആയി ടീച്ചറുടെ നമ്പർ കൊടുത്തിട്ടുണ്ടാകും. ഭീഷണി സന്ദേശം വന്നിട്ടുണ്ടെങ്കിൽ ടീച്ചർക്ക് തങ്ങളെ അറിയിക്കാമായിരുന്നു. ടീച്ചറെ മാനേജ്മെന്റ് സ്വാധീനിച്ചിട്ടുണ്ടാകും. നിതിൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുടുംബത്തെ അറിയിക്കാമല്ലോ. കോളേജിൽ നിന്ന് ഒരു അധ്യാപകർ പോലും ഇതുവരെ ഇവിടെ വന്നിട്ടില്ലെന്നും അശോകൻ പറഞ്ഞു.
അതേസമയം, കേസിൽ ഡിജിപി ഇടപെട്ടിട്ടുണ്ട്. കേസന്വേഷണം ലോൺ ആപ്പുമായി ബന്ധപ്പെട്ട് ചുരുക്കരുതെന്നും ഉയർന്നുവന്ന മറ്റ് ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. ലോൺ ആപ്പ് ഭീഷണിയുടെ ആധികാരികത പരിശോധിക്കാൻ സൈബർ സംഘത്തെ ഉപയോഗിക്കണമെന്നും ഡിജിപിയുടെ നിർദേശത്തിൽ പറയുന്നുണ്ട്.
നിതിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഡിജിപിയുടെ ഇടപെടൽ. അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്ന ആശങ്ക അറിയിച്ച് കുടുംബം കഴിഞ്ഞ ദിവസം ഡിജിപിയെ നേരിൽ കണ്ടിരുന്നു. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിതിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.