തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകന് സർക്കാർ ജോലി. ബിന്ദുവിൻ്റെ മകൻ നവനീതിന് ജോലി നൽകിയുള്ള ഉത്തരവിറങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നവനീതിന് നിയമനം നൽകിയത്. ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലാണ് ജോലി നൽകിയത്.
സർക്കാർ കുടുംബത്തിന് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നേരത്തെ ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും സർക്കാർ തീരുമാനെമെടുത്തിരുന്നു.
ജൂലൈ മൂന്നിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകളുടെ സർജറിക്കായി എത്തിയപ്പോഴായിരുന്നു അപകടം നടന്നത്.