തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി. ലീഗിന് വഴങ്ങി എന്നാരോപിച്ച് കൊണ്ട് ഹൈക്കമാൻഡ് മുസ്ലീം ലീഗ് എന്ന ഫേസ്ബുക്ക് സ്റ്റോറി ബിജെപി ഔദ്യോഗിക പേജുകളിൽ പങ്കുവച്ചു.
അതേസമയം, മുഖ്യമന്ത്രിയാക്കാനുള്ള കീഴ്‌വഴക്കങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വിമർശിച്ചു. മുഖ്യമന്ത്രിയാകാൻ മൂന്നുപേരും യോഗ്യരാണ്. എന്നാൽ മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ് ചെന്നിത്തലയാണ് യോഗ്യൻ. വ്യക്തിപരമായി പറഞ്ഞാൽ യോഗ്യൻ ചെന്നിത്തലയാണെന്നും ജി. സുകുമാരൻ നായർ അഭിപ്രായപ്പെട്ടിരുന്നു.
എന്തായാലും കോൺഗ്രസിൻ്റെ തീരുമാനം കഷ്ടമായി പോയി. ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനമാണ് ഇപ്പോൾ കൈകൊണ്ടത്. ഇത് പറയാൻ ഇത്ര താമസിപ്പിക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
മുസ്ലീം ലീഗ് ഉൾപ്പടെയുള്ള ഘടക കക്ഷികൾ സമ്മർദം ചെലുത്തിയത് ശരിയല്ലെന്നും ലീഗ് ഭരണത്തിൽ പിടി മുറുക്കും എന്നതിന് തെളിവാകുന്ന തീരുമാനമാണ് ഇതെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അഭിപ്രായം വി.ഡി. സതീശൻ ആണെന്ന് ആരാണ് കൗണ്ട് ചെയ്തത് എന്നും സുകുമാരൻ നായർ ചോദ്യമുന്നയിച്ചിരുന്നു.