രാജീവ് ചന്ദ്രശേഖർ Source: x
KERALA

ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയെന്ന് ആരാണ് പറഞ്ഞത്? മാധ്യമങ്ങളോട് ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ വന്നതോടെ പാർട്ടി ചെലവ് അഞ്ചിരട്ടിയിലധികം വർധിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയെന്ന് നിങ്ങളാണോ പറയുന്നത് ? അത് നിങ്ങൾ ആണോ പറയേണ്ടത്, വേറെ എന്തേലും പണി നോക്കെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതോടെ പാർട്ടി ചെലവ് അഞ്ചിരട്ടിയിലധികം വർധിച്ചതായി ആക്ഷേപം ഉയരുന്നതിനിടെയാണ് പ്രതികരണം. കെ. സുരേന്ദ്രൻ്റെ കാലത്ത് പരമാവധി 40 ലക്ഷം രൂപയായിരുന്ന മാസച്ചെലവ് ഇപ്പോൾ രണ്ടേകാൽക്കോടിയിൽ എത്തിയെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ രാജീവ് ചന്ദ്രശേഖർ നിഷേധിക്കുകയാണ് ഉണ്ടായത്.

കെ. സുരേന്ദ്രൻ്റെ കാലത്ത് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ പ്രസിഡൻ്റ് ഓഫീസിൻ്റെ ഒരു മാസത്തെ ചെലവ് ഒന്നര ലക്ഷം രൂപയായിരുന്നു. എന്നാൽ ഇന്ന് 30 ലക്ഷം രൂപയാണ് പ്രസിഡൻ്റ് ഓഫീസിൻ്റെ മാസച്ചെലവ് വരുന്നത്. തിരുവനന്തപുരത്ത് ഒഴികെ മറ്റിടങ്ങളിലെല്ലാം പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ് താമസിക്കുന്നത്. മാത്രമല്ല രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റ് ആയതു മുതൽ തിരുവനന്തപുരത്ത് എത്തിയ ഇപ്പോഴത്തെ സംസ്ഥാന ജനറൽ സെക്രട്ടറി ആനൂപ് ആൻ്റണിയും ആറു മാസമായി സ്റ്റാർ ഹോട്ടലിലാണ് താമസം. ഇത്തരത്തിൽ ലക്ഷങ്ങളാണ് പാർട്ടിക്ക് ചെലവാകുന്നത്.

സുരേന്ദ്രൻ പ്രസിഡൻ്റ് സ്ഥാനം ഒഴിയുമ്പോൾ 35 കോടി രൂപയുണ്ടായിരുന്ന പാർട്ടി അക്കൗണ്ടിൽ ഇപ്പോൾ ഗണ്യമായ പണക്കുറവുണ്ടായെന്നും എതിർ വിഭാഗം നേതാക്കൾ ആരോപിക്കുന്നു. മുൻ പ്രസിഡൻ്റുമാരായ സുരേന്ദ്രൻ, കുമ്മനം, മുരളീധരൻ തുടങ്ങിയവർ വീടുകളിലാണ് അധിക ദിവസങ്ങളിലും താമസിച്ചിരുന്നത്. ചെലവ് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യം ഓഫീസ് ജീവനക്കാർ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT