"അരി വാങ്ങാൻ ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞു"; മറിയക്കുട്ടിയെ റേഷന്‍ കടയില്‍ വിലക്കിയെന്ന് പരാതി; ആരോപണം കളവെന്ന് കടക്കാരന്‍
ഇടുക്കി: പെൻഷൻ വിവാദത്തിലൂടെ ശ്രദ്ധ നേടിയ അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക് എന്ന് പരാതി. സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറഞ്ഞെന്നാണ് പരാതി. കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്നാണ് വിലക്ക് ഉണ്ടായതെന്നും മറിയക്കുട്ടി പരാതിപ്പെട്ടു.
അടിമാലിയിലെ എആർഡി 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിക്ക് വിലക്കേർപ്പെടുത്തിയത്. സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറയുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും മറിയക്കുട്ടി പരാതി നൽകി. എന്നാൽ ആരോപണം കളവെന്ന് റേഷൻ കട ജീവനക്കാരൻ ജിൻസ് അവകാശപ്പെട്ടു.
പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ ഇവരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ വിവാദങ്ങൾക്ക് പിന്നാലെ മറിയകുട്ടിക്ക് കെപിസിസി വീട് നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു.