സെന്റ് റീത്താസിലെ ശിരോവസ്ത്ര വിവാദത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയുകയാണ്. ഹിജാബ് വിവാദം ആസൂത്രിതമാണെന്നും പിന്നില്‍ മതഭീകര സംഘടനകളാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളില്‍ പോയി ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നത് ബോധപൂര്‍വമായ തന്ത്രം. ഭീകരവാദികള്‍ എപ്പോഴും എല്ലായിടത്തും അവരുടെ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. പഞ്ചാരയില്‍ പൊതിഞ്ഞ് വര്‍ഗീയത പറയുന്ന മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ഇന്നലെ നിലപാട് പറഞ്ഞു. മതേതരത്വം പറയുന്ന കുഞ്ഞാലിക്കുട്ടിക്കും ഇതിന്റെ പേരില്‍ വര്‍ഗീയത പറയുന്നത് കണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന യൂണിഫോം നിശ്ചയിക്കാന്‍ അവകാശമുണ്ട്. ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകേണ്ടവര്‍ മുസ്ലീം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പോകണം. കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ട എന്ന് ഞങ്ങള്‍ പറയില്ല, ഹിജാബിന് തങ്ങള്‍ എതിരല്ല. മതഭീകര സംഘടനകള്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
മുസ്ലീം ലീഗും കോണ്‍ഗ്രസുമെല്ലാം വര്‍ഗീയതയെ പിന്തുണക്കുകയാണ്. മന്ത്രി ശിവന്‍കുട്ടി അവര്‍ക്കും മുകളില്‍ കയറി നിന്ന് ഗോള്‍ അടിക്കാന്‍ നോക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല വിഷയത്തിലും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ശബരിമല അന്വേഷണം എസ്‌ഐടി നടത്തിയത് കൊണ്ട് കാര്യമില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. കേസില്‍ വലിയ ഗൂഡാലോചന നടന്നെന്ന് വ്യക്തമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഹൈക്കോടതിയെ കബളിപ്പിച്ചു കൊണ്ടുള്ള അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നത്. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലന്ന് പറയുമ്പോളും കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.