തൃശൂർ: എയിംസിനെ ചൊല്ലിയുള്ള വിവാദത്തിനിടെ നിലപാടിൽ മലക്കംമറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണ്. തൃശൂരിൽ എയിംസ് ആരംഭിച്ചാൽ മാത്രമേ സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കുകയുള്ളൂവെന്ന് സുരേഷ് ഗോപി പറഞ്ഞു.
എയിംസ് ആലപ്പുഴക്ക് കൊടുക്കില്ലെങ്കിൽ പിന്ന തമിഴ്നാടിന് എന്ന കൊടുക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, താൻ അങ്ങനെ പറഞ്ഞതായി തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുനമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എയിംസിന് എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ തൃശൂർ വരണം. 2015 മുതലുള്ള തൻ്റെ നിലപാട് ഇതാണ് എന്നും എംപി പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നായിരുന്നു സുരേഷ് ഗോപി ആദ്യം പറഞ്ഞത്. എയിംസ് കാസർഗോഡെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി ജില്ലാകമ്മിറ്റി തുടരുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ സർക്കാർ നിർദേശിച്ച കാര്യം മന്ത്രി പി. രാജീവും മുന്നോട്ട് വച്ചതോടെ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ നിലപാടിനെതിരെയാണ് സംസ്ഥാന നേതൃത്വം പരാതിപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെ സുരേഷ് ഗോപി പരസ്യ പ്രസ്താവന നടത്തുന്നു എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പ്രധാന പരാതി.