Source: Files
KERALA

'ബിജെപി സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജന 31 ലക്ഷം രൂപ കമ്മീഷൻ വാങ്ങി'; തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ നിർണായക ശബ്‌ദരേഖ പുറത്ത്

കമ്മീഷൻ നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ നിർണായക ശബ്‌ദരേഖ ന്യൂസ് മലയാളത്തിന്. സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മീഷൻ നൽകിയത് സ്ഥിരീകരിക്കുന്ന ഓഡിയോ പുറത്ത്. കമ്മീഷൻ നൽകിയ കമ്പനി പ്രതിനിധിയുടെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കുടിശിക തുക നൽകാമെന്ന് അഞ്ജന ഉറപ്പുനൽകിയിരുന്നുവെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. കമ്പനി പ്രതിനിധി തെരഞ്ഞെടുപ്പ് ചുമതലയുള്ള ആളോട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൊടികൾ, തോരണങ്ങൾ, ഷാളുകൾ, തൊപ്പി ഒക്കെ നൽകുന്നതിനായി ഏകദേശം 1.62 കോടിയുടെ കരാർ സ്വകാര്യ കമ്പനിക്ക് കൊടുക്കുന്നുണ്ട്. സാധാരണ ഇത് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. എന്നാൽ, കൊടികൾ എത്താൻ വൈകിയതോടെയാണ് 1.62 കോടിക്ക് കരാർ നൽകുന്നത്. കരാർ നൽകുമ്പോൾ ആ കമ്പനിയോട് 31 ലക്ഷം രൂപ കമ്മീഷനായി നൽകണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് സംസ്ഥാന സെക്രട്ടറിക്ക് പണം നൽകിയതെന്നാണ് കമ്പനി പ്രതിനിധി പറയുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ വലിയ തോതിൽ ഫണ്ട് തിരിമറി ഉണ്ടായെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ചില സംസ്ഥാന നേതാക്കൾ ഇടപെട്ടുകൊണ്ട് വലിയ തോതിലുള്ള കമ്മീഷൻ തുക അടിച്ചെടുത്തു എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഉയർന്ന ആരോപണം. ഇത്തരം പരാതികളുണ്ട് എന്ന് കാണിച്ചുകൊണ്ട് ബിജെപിയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനാണ് ആദ്യമായി പരാതി പോയത്. തുടർന്ന് വിഷയം പഠിക്കാൻ കുമ്മനം രാജശേഖരൻ അടങ്ങുന്ന കമ്മീഷനെ വയ്ക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ചിലർക്കെതിരെ നടപടി എടുക്കുകയും ചെയ്ത വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിലൊരു വാർത്തയേ ഇല്ലെന്നാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ വാർത്താക്കുറിപ്പിൽ അറിയിച്ചത്. ബിജെപിയിലെ ഒരു ഉന്നതനേതാവും ഇതുസംബന്ധിച്ച് കൃത്യമായ പ്രതികരണം നടത്തിയിട്ടുമില്ല.

SCROLL FOR NEXT