സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ നിന്നും Source: News Malayalam 24x7
KERALA

"സുരേഷ് ഗോപി അപമാനിച്ചു"; കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ തൊട്ടടുത്ത ദിവസം കോൺഗ്രസിൽ ചേർന്നു

വരന്തരപ്പിള്ളിയിൽ ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡിൽ നിന്നുള്ള സജീവ ബിജെപി പ്രവർത്തകരാണ് പാർട്ടി വിട്ടവർ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ അടുത്ത ദിവസം കോൺഗ്രസിൽ ചേർന്നു. വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവർത്തകരാണ് പാർട്ടി വിട്ടത്. സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാൻ കാരണമെന്നും കലുങ്ക് സംവാദത്തിൽ മന്ത്രി അപമാനിച്ചെന്നും പാർട്ടി വിട്ട പ്രസാദ് പറഞ്ഞു.

വരന്തരപ്പിള്ളിയിലെ ബിജെപി പ്രവർത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് പാർട്ടി വിട്ടത്. പഞ്ചായത്തിൽ ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡിൽ നിന്നുള്ള സജീവ ബിജെപി പ്രവർത്തകരാണ് പാർട്ടി വിട്ടവർ.

ഈ മാസം 18ാം തിയ്യതിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ കല്ലുങ്ക് സംവാദം നടന്നത്. സംവാദ പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്ത ഇവർ 19ാം തിയ്യതി കോൺഗ്രസിൽ ചേരുകയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാൻ കാരണമെന്നും കലുങ്ക് സംവാദത്തിൽ അപമാനിച്ചെന്നും പാർട്ടി വിട്ട പ്രസാദ് പറയുന്നു.

"മന്ത്രിയുടെ പെരുമാറ്റം താൽപര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടത്. സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങൾ. രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായകുടിക്കും. എന്നാൽ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല," പ്രസാദ് പറയുന്നു.

കലുങ്ക് സംവാദങ്ങളിലെ വിവാദങ്ങൾക്കിടെ സുരേഷ് ഗോപിക്ക് ബിജെപി നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൂടി ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയിൽ വിവാദങ്ങൾ ഉണ്ടാകരുതെന്നായിരുന്നു ബിജെപി നിർദേശം. ബിജെപി ജില്ലാ ഘടകങ്ങളിൽ നിന്നും കേന്ദ്ര മന്ത്രിക്കെതിരെ വിമർശനം ഉയർന്നതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്.

SCROLL FOR NEXT