തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക നീക്കവുമായി എഐസിസി. പാർട്ടിയിൽ അതൃപ്തി പരസ്യമാക്കിയ മുതിർന്ന സിപിഐ നേതാവ് സി.സി. മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മറ്റ് പാർട്ടിക്കാർ ബന്ധപ്പെട്ടിരുന്നതായും മുകുന്ദൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന നിർണായക വിവരം പുറത്തുവരുന്നത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാം എന്ന തീരുമാനം മുകുന്ദനെ നേതൃത്വം അറിയിച്ചു. കഴിഞ്ഞ കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും സി.സി. മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നു.
നാട്ടികയിൽ സിപിഐ സ്ഥാനാർഥിയായി ഗീതാ ഗോപിയെ പരിഗണിക്കുന്നതിൽ സി.സി. മുകുന്ദൻ എംഎൽഎ അതൃപ്തി അരിയിച്ചിരുന്നു. ഒരു ടേം മാത്രം പൂർത്തീകരിച്ച തന്നെ ഒഴിവാക്കിയതിലും, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചതിനാലുമാണ് അതൃപ്തി അറിയിച്ചത്.
ഗീത ഗോപി ഒഴികെ ആരെയും മണ്ഡലത്തിൽ സ്ഥാനാർഥി ആക്കിയാൽ അംഗീകരിക്കുമെന്നും, അവരുടെ ഭാഗത്ത് വീഴ്ചയുള്ളതുകൊണ്ടാണ് തന്നെ പകരം സ്ഥാനാർഥിയാക്കിയതെന്നും മുകുന്ദൻ പറഞ്ഞിരുന്നു. എംഎൽഎ എന്ന നിലയിൽ താൻ മികച്ച പ്രകടനങ്ങളാണ് മണ്ഡലത്തിൽ കാഴ്ചവച്ചത്. അത് സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.