കെഡിആർബിയെ ഒഴിവാക്കിയതിനെതിരെ ഉദ്യോഗാർഥികൾ 
KERALA

ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനം; കെഡിആർബിയെ ഒഴിവാക്കിയതിനെതിരെ ഉദ്യോഗാർഥികൾ

ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ വിവിധ തസ്തികകളിൽ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ വിവിധ തസ്തികകളിൽ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പ്രതിസന്ധിയിൽ. കെഡിആർബിയെ ഒഴിവാക്കി ദേവസ്വം മാനേജ്മെൻ്റിന് നിയമനങ്ങൾ വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചതിലാണ് ആശങ്ക.

ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പരീക്ഷകളെഴുതി നിയമനങ്ങൾ കാത്തിരുന്നത്. എന്നാൽ നിലവിലെ താത്കാലിക ജീവനക്കാരും സംഘടനകളും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴിയുള്ള നിയമനത്തിന് എതിരു നിൽക്കുകയാണ്.

ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഹൈകോടതിയിലെത്തുകയും ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ നിയമനങ്ങളിൽ നിന്ന് കെഡിആർബിയെ ഒഴിവാക്കി ഉത്തരവുണ്ടാവുകയും ചെയ്തു. ഇതോടെയാണ് പരീക്ഷയെഴുതി നിയമനം കാത്തിരുന്നവർ പ്രതിസന്ധിയിലായത്. കെഡിആർബി നടത്തിയ പരീക്ഷയെഴുതി ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി മുൻ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഭരണം മാറിയതോടെ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ അപ്പീൽ പിൻവലിക്കാൻ തീരുമാനിച്ചു.

ഇതോടെ തങ്ങളെ വഞ്ചിച്ച് യുഡിഎഫ് സർക്കാർ ഇഷ്ടക്കാരെ സഹായിക്കാൻ നീക്കം നടത്തുകയാണെന്നുമാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കിന്നത്. എന്നാൽ ഗുരുവായൂർ ദേവസ്വത്തിന് നിയമനങ്ങൾ നടത്തുന്ന കാര്യത്തിൽ വേറിട്ട നിയമമാണുള്ളതെന്നാണ് ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ വീശദീകരണം. ഹൈക്കോടതി വിധിയെ അംഗീകരിക്കുന്ന സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച് പണം നഷ്ടപ്പെടുത്താനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമായതോടെ ഉദ്യോഗാർത്ഥികളുടെ ഇനിയുള്ള പ്രതീക്ഷ കെഡിആർബി സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലാണ്. ഓഗസ്റ്റ് 11 പരിഗണിക്കുന്ന അപ്പീലുള്ള തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടികളെ കുറിച്ച് ആലോചിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

SCROLL FOR NEXT