തിരുവനന്തപുരം: കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അമ്പൂരി സ്വദേശി സന്തോഷ് കുമാർ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയിൽ കേസ്. സഹപ്രവർത്തകർ പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസ് പാറശാല താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തത്.
ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ സഹപ്രവര്‍ത്തകർ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിയന്തരമായി ചികിത്സ നല്‍കിയില്ലെന്നും ഓക്‌സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിച്ചു.
കാഷ്വാലിറ്റിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. അതേസമയം, കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വാദം.