കൊച്ചി: ലൈംഗികാതിക്രമ കേസിലെ അറസ്റ്റിൽ നിന്നും രക്ഷപെടാൻ സംവിധായകൻ രഞ്ജിത്ത് നീക്കം നടത്തിയതിൽ കൂടുതൽ അന്വേഷണവുമായി എസ്ഐടി. നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യും. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിന് ഇരുവയുടെയും സഹായം ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
അങ്ങനെയെങ്കിൽ രഞ്ജിത്തിനെ രക്ഷപെടാന്‍ സഹായിച്ചവര്‍ക്കെതിരെയും കേസെടുക്കും. ഹാർബറിങ് വകുപ്പ് കൂടി ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കൃത്യം നടന്ന കാരവാനും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈംഗിക അതിക്രമ വിവരം ഷൂട്ടിങ് ലൊക്കേഷനിൽ മറച്ചുവയ്ക്കാൻ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് റിമാൻഡ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് യുവതിയുടെ പരാതി ലഭിച്ചത്. പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്.