KERALA

മാനേജ്‌മെൻ്റ് വെബ്സൈറ്റ് അപ്രത്യക്ഷം, ആരോപണങ്ങളും കേസുകളും ചർച്ചാവിഷയം; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് ദുരൂഹ കേന്ദ്രമോ?

ഭൂമി തട്ടിപ്പ്, കോഴ ആരോപണം തുടങ്ങി മാനേജ്‌മെൻ്റിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി സംഭവങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ അഞ്ചരക്കണ്ടി ഇൻ്റർഗ്രേറ്റഡ് ക്യാംപസ് ഉടമകൾക്കെതിരായ ആരോപണങ്ങളും കേസുകളും വീണ്ടും ചർച്ചയാവുന്നു. നിലവിൽ ആർക്കും സമീപിക്കാൻ പറ്റാത്ത ദുരൂഹ കേന്ദ്രമാണ് ഈ സ്ഥാപനത്തിൻ്റെ ഉടമകൾ. ഭൂമി തട്ടിപ്പ്, കോഴ ആരോപണം തുടങ്ങി മാനേജ്‌മെൻ്റിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി സംഭവങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഇതിനിടയിൽ മാനേജ്‌മെൻ്റിൻ്റെ വിവരങ്ങളടങ്ങിയ വെബ്സൈറ്റും അപ്രത്യക്ഷമായി.

അഞ്ചരക്കണ്ടി ക്യാംപസ് വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമല്ല. കോളേജ് നിലനിൽക്കുന്ന ഭൂമി മുതൽ മെഡിക്കൽ കൗൺസിൽ പരിശോധന മറികടക്കാൻ ആളുകളെ രോഗികളെന്ന വ്യാജേന എത്തിച്ചതും ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണം വരെ വിവാദങ്ങൾ എത്തിനിൽക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസത്തിനൊപ്പം ബിടെക് കോഴ്സ് പഠിപ്പിക്കുന്ന മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ക്യാംപസിൻ്റെ ഭാഗമാണ്. സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമി ചരിത്ര പ്രധാനമായ അഞ്ചരക്കണ്ടി കറുപ്പ തോട്ടമായിരുന്നു. 300 ഏക്കർ വരുന്ന ഈ ഭൂമിയുടെ പവർ ഓഫ് അറ്റോർണി മാട്ടൂൽ സ്വദേശി അബ്ദുൾ ജബ്ബാർ സ്വന്തമാക്കി.

ലാൻഡ് സീലിങ് നിയമം ലംഘിച്ച് 15 ഏക്കറിലേറെ ഭൂമി കൈവശം വെച്ചത് വിവാദമയതോടെ ഭൂമി പലർക്കായി മുറിച്ചു വിറ്റു. മക്കൾ ഉൾപ്പെടെ പലരുടെ പേരുകളിൽ ഭാഗം ചെയ്ത് വിൽപ്പന നടത്തിയ ഭൂമിയിലാണ് ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമിച്ചത്. അബ്ദുൾ ജബ്ബാർ ചെയർമാനും മക്കളും അടുത്ത ബന്ധുക്കളും അംഗങ്ങളുമായ പ്രെസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലാണ് കോളേജുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തോട്ടം ഭൂമി കര ഭൂമിയായി തരം മാറ്റിയെന്ന് കാട്ടിയാണ് ജബ്ബാർ ഹാജി ഈ സ്ഥലം സ്വന്തമാക്കിയത് എന്നും ഇതിനിടയിൽ പരാതി ഉയർന്നു. ഭൂമി കൈവശപ്പെടുത്തിയത് അനധികൃതമായാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുമുണ്ട്. മിച്ചഭൂമിയെന്ന് കണ്ടെത്തിയ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് കണ്ണൂർ ലാൻ്റ് ബോർഡ് കഴിഞ്ഞ മാസം 6 ന് ഉത്തരവിടുകയും ചെയ്തു.

ഇവിടെയും തീർന്നില്ല മാനേജ്മെൻ്റിൻ്റെ തട്ടിപ്പുകൾ മെഡിക്കൽ കൗൺസിൽ പരിശോധനകളിൽ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പരിശോധകരെ കബളിപ്പിക്കാൻ ഇരിട്ടി, ആറളം മേഖലകളിൽ നിന്ന് വ്യാജ രോഗികളെ എത്തിച്ചതും പിടിക്കപ്പെട്ടു. സീറ്റിന് കോഴ വാങ്ങിയെന്ന് നിരവധി പരാതികളാണ് മാനേജ്‌മെൻ്റിനെതിരെ ഉയർന്നത്. ഇതിൽ പലതും കേസാവുകയും ചെയ്തു. ഹൈക്കോടതി പിഴ വിധിച്ച കേസുകളും മാനേജ്മെൻ്റിനെതിരായിട്ടുണ്ട്.

പ്രെസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനമൺ കാസിൽ എന്ന ഹോട്ടൽ സമുച്ചയം , ടൂറിസം പദ്ധതി എന്നിവയായിരുന്നു അഞ്ചരക്കണ്ടിയിൽ അബ്ദുൾ ജബ്ബാർ വിഭാവനം ചെയ്തിരുന്നത്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായി പദ്ധതികൾ ഒതുക്കി. നിലവിൽ ഈ സ്ഥാപനങ്ങളുടെ നേരിട്ടുള്ള ചുമതല അതാത് പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ളവരെ ഏൽപ്പിച്ചിരിക്കുകയാണ്.

മാനേജ്‌മെൻ്റ് സീറ്റുകളിൽ അഡ്മിഷൻ എടുക്കാൻ ആളെക്കിട്ടാത്തത് വരുമാനത്തെ സാരമായി ബാധിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ വിൽക്കാൻ ശ്രമം നടക്കുന്നതായും വിവരമുണ്ട്. നിതിൻ രാജിൻ്റെ മരണ ശേഷവും അഞ്ച് വർഷത്തോളം ഇതേ കോളേജിൽ പഠിക്കുന്നവർക്ക് പോലും മാനേജ്‌മെൻ്റ് ആരാണെന്ന് അറിയില്ല. നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ കോളേജിൻ്റെ വെബ്സൈറ്റ് അപ്രത്യക്ഷമായതും ദുരൂഹതകളിലേക്കാണ് വിരൽചൂണ്ടുന്നത്.

SCROLL FOR NEXT