പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിൻ്റെ മരണകാരണം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുഞ്ഞിൻ്റെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരും അറിയാതെ പ്രസവിച്ച 21 കാരി വീട്ടിൽ വച്ച് തന്നെ പൊക്കിൾക്കൊടി മുറിച്ച് മാറ്റിയിരുന്നു. ഇതിനിടെ യുവതി ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു. ഈ വീഴ്ചയിൽ കുഞ്ഞിൻ്റെ തല നിലത്തടിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യിലും അന്വേഷണവും ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. അതേയസമയം കുഞ്ഞിൻ്റെ പോസ്റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി.
ചൊവ്വാഴ്ച രാവിലെയാണ് വീട്ടുവളപ്പിൽ നിന്നും കുഞ്ഞിൻ്റെ മൃതദേഹം ലഭിച്ചത്. അവിവാഹിതയായ 21 കാരിയെ രക്തസ്രാവം മൂലം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കാമുകനിൽ നിന്ന് ഗർഭിണിയായതിനാൽ വീട്ടുകാരോട് ആ വിവരം മറച്ചു വയ്ക്കുകയായിരുന്നു. പൊക്കിൾക്കൊടി സ്വയം മുറിച്ചുനീക്കിയ ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു. കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വായ പൊത്തി പിടിച്ചതോടെയാണ് മരണം സംഭവിച്ചത്. പിന്നാലെ മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിൻ്റെ പരിസരത്ത് വെക്കുകയായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകി.