തൃശൂർ: നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പുറത്താക്കി സിപിഐ. ഇന്ന് ചേർന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കൗൺസിലിലാണ് തീരുമാനം. ജില്ലാ നേതൃത്വത്തിൻ്റെ നിർദേശമനുസരിച്ച് നാട്ടിക മണ്ഡലം കമ്മിറ്റിയാണ് നടപടി നടപ്പിലാക്കിയത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് മുകുന്ദനെ പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പ് മണ്ഡലം കമ്മിറ്റി പുറത്തിറക്കി. അരനൂറ്റാണ്ടുകാലം സിപിഐയുടെ ജില്ലയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സി.സി. മുകുന്ദൻ.
മുകുന്ദൻ വർഗ വഞ്ചകനെന്നും പാർട്ടിയെ വഞ്ചിച്ചെന്നും ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പാർട്ടി നൽകിയ പരിഗണന മറന്ന് മുകുന്ദൻ പ്രവർത്തിച്ചത് കടുത്ത അച്ചടക്ക ലംഘനമെന്നും ജില്ലാ കൗൺസിലിൽ വിമർശനമുയർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് പല തവണ അച്ചടക്കനടപടി നേരിട്ടയാളാണ് മുകുന്ദൻ. അതിൻ്റെ ഭാഗമായി കഴിഞ്ഞ സമ്മേളനക്കാലത്ത് ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും മാറ്റി നാട്ടിക മണ്ഡലം കമ്മിറ്റി അംഗമാക്കിയിരുന്നു. എന്നാൽ, തിരുത്തൽ നടപടികളോടൊന്നും സഹകരിക്കാനുള്ള മനോഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും വിമർശനമുയർന്നു.
കഴിഞ്ഞ ദിവസം സി.സി. മുകുന്ദനെ ചേർത്ത് കൊണ്ടുപോകുമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നത്. എന്നാൽ, അതിനോട് സമവായപ്പെടാൻ തയ്യാറാകാതെ സിപിഐക്കെതിരെയും സ്ഥാനാർഥിക്കെതിരെയും മുകുന്ദൻ രൂക്ഷവിമർശനം തുടർന്നും ആവർത്തിച്ചതിന് പിന്നാലെയാണ് നടപടി.