എറണാകുളം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. ദുരന്തം നടന്നിട്ട് ഒരു വർഷം കഴിഞ്ഞല്ലോയെന്നും, എപ്പോൾ തീരുമാനം എടുക്കാനാകുമെന്നും കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ചോദ്യമുന്നയിച്ചു. കേന്ദ്ര തീരുമാനം വൈകരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ബാങ്കുകൾ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളിയെന്നും, അത് മാതൃക ആക്കിക്കൂടേയെന്നും കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. . ഇതുസംബന്ധിച്ച ഹർജികൾ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അതേസമയം ദുരന്തബാധിതര്‍ക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 104 കോടി രൂപ 18 പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
50 കോടി രൂപയുടെ 7പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. മറ്റ് പദ്ധതികള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കുമെന്നും മൂന്ന് സ്‌കൂളുകളുടെ കെട്ടിട നിര്‍മാണത്തിനായി 23 കോടി രൂപ ചെലവഴിക്കുമെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.