കൊല്ലം: കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്രസർക്കാർ. ദേശീയപാത നിർമാണ കമ്പനിയെ രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ദേശീയ പാത നിർമാണത്തിൽ അതോറിറ്റി ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം, തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്ന് ജില്ലാ കളക്ടർ ദേവിദാസ് അറിയിച്ചു. ഡൽഹിയിൽ നിന്നുള്ള ദേശീയ പാത അതോറിറ്റിയുടെ അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലെത്തുമെന്നും കളക്ടർ വ്യക്തമാക്കി.
ഇന്നലെ വൈകീട്ടോടെയാണ് കൊട്ടിയം മൈലക്കാട് ദേശീയ പാത തകർന്നുവീണത്. സംരക്ഷണ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനുപിന്നാലെ ജില്ലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടുകയും ചെയ്തു. ദേശീയ പാത അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് സെക്രട്ടറിയും അറിയിച്ചിരുന്നു.
അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെ വാർഡ് മെമ്പർ പ്രതികരിച്ചിരുന്നു. ഈ കാര്യം പല ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ട്, പരാതികളും കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ പരാതികളിൽ ഒന്നും നടപടി ഉണ്ടായില്ലെന്ന് വാർഡ് മെമ്പർ ആർ. സാജൻ പ്രതികരിച്ചു. കളക്ടർ പോലും വിഷയം അന്വേഷിക്കാൻ തയ്യാറായില്ലെന്നും മെമ്പർ പറഞ്ഞു. ഇവിടെ ഇനിയും ഇതുപോലെ അപകടം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്നും അപകടത്തിൽ പെട്ടവർ ആയുസിൻ്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സാജൻ വ്യക്തമാക്കിയിരുന്നു.