കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നത്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളലിൽ ഉടൻ തീരുമാനമറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കേസ് പരിഗണിക്കുന്നതിനിടയിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും കുറച്ചു സമയം കൂടി അനുവദിക്കണമെന്നുമായിരുന്നു അന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്.
ഈ വർഷം ജനുവരി 31നാണ് ആദ്യമായി കോടതി വായ്പ എഴുതിത്തള്ളലിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചത്. വായ്പ എഴുതി തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാട്. എന്നാൽ വായ്പ എഴുതി തള്ളുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് അതിനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
779 ദുരന്ത ബാധിതര്‍ക്കായി 46 ബാങ്കുകളില്‍ 30 കോടിയോളം രൂപയാണ് കടബാധ്യതയുള്ളത്. തൊഴില്‍ നഷ്ടപ്പെട്ട് വാടക വീടുകളില്‍ കഴിയുന്ന ഇവര്‍ക്ക് കടം തിരിച്ചടയ്ക്കാനുള്ള ശേഷിയില്ല. കോടതി ഇടപെടലില്‍ ആശ്വാസണ്ടാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. 73 പേര്‍ ഭവന വായ്പയും, 136 പേര്‍ വാഹന വായ്പയും, 214 പേര്‍ സ്വര്‍ണ വായ്പയുമാണെടുത്തത്. 123 സ്വകാര്യ വായ്പകളും 23 കാര്‍ഷിക വായ്പകളും ദുരന്ത ബാധിതര്‍ക്കുണ്ട്. യഥാര്‍ഥ കണക്ക് ഇതിലും കൂടുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ കേരള ബാങ്ക് ദുരന്ത ബാധിതരുടെ 3.85 കോടിയോളം രൂപ എഴുതിത്തള്ളിയിരുന്നു. കട ബാധ്യത തുടരുന്നത് സിബില്‍ സ്‌കോറിനെ ബാധിക്കുമെന്നും പിന്നീട് വായ്പയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാകുമോയെന്നും ദുരന്ത ബാധിതര്‍ക്ക് ആശങ്കയുണ്ട്. ഹൈക്കോടതി വിഷയത്തില്‍ കൃത്യമായി ഇടപെടുന്നത് മാത്രമാണ് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം.