തിരുവനന്തപുരം: യുഡിഎഫിന്റെ കൂടെയുള്ള പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലീം ലീഗെന്നും അതിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ സമ്മതിക്കില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് കാലത്തും ലീഗിനെതിരായ പ്രചാരണം നടന്നു. യുഡിഎഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഘടകകക്ഷിയാണ് മുസ്ലീം ലീഗ്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ഭിന്നിപ്പിക്കൽ ലക്ഷ്യമിട്ടാണ്. ലീഗ് ദുർബലമായാൽ വർഗീയ ശക്തികൾ ശക്തിപ്രാപിക്കും. ലീഗിനെ വിമർശിക്കുന്നവർ അത് മനസിലാക്കണമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മതേതര നിലപാടിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തെരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ല. കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല. വരാനിരിക്കുന്ന തലമുറകൾ സൗഹാർദപൂർവം ഇവിടെ ജീവിക്കണം. അതിനെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ല. എന്ത് വിലകൊടുത്തും അതിനെ എതിർക്കും. മതേതര കേരളത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ സമ്മതിക്കില്ല. സാമുദായിക നേതാക്കന്മാരും അത്തരം പ്രചാരണങ്ങളിൽ നിന്നും മാറി നിൽക്കണം. എന്നെ വ്യക്തിപരമായി പറഞ്ഞോളു, വി.ഡി. സതീശൻ്റെ വാക്കുകൾ.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച രമേശ് ചെന്നിത്തലയെ നേരിട്ട് പോയി കാണുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉറപ്പായും ചെന്നിത്തലയെ പോയി കാണുമെന്നും അദ്ദേഹം തൻ്റെ ലീഡറാണെന്നും സതീശൻ ആവർത്തിച്ചു. ചെന്നിത്തലയെ വിളിച്ചെന്നും വീട്ടിലേക്ക് വരുമെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. എല്ലാവരുമായി ചർച്ച ചെയ്യുകയാണ്. മന്ത്രിസഭയിൽ നല്ല ടീം ഉണ്ടാകും. ഒറ്റയ്ക്ക് ഒരാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.