Source: Files
KERALA

"ഉത്തരേന്ത്യൻ ബിജെപി സർക്കാരുകളുടെ തനിപ്പകർപ്പ്, 3000ത്തോളം പേരെ കോൺഗ്രസ് ഭവനരഹിതരാക്കി"; തെലങ്കാനയിലെ ബുൾഡോസർ രാജിനെതിരെ മുഖ്യമന്ത്രി

കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കർണാടകയ്ക്ക് ശേഷം തെലങ്കാനയിലും ബുൾഡോസർ രാജ് അരങ്ങേറിയത് ആശങ്കയുളവാക്കുന്ന വാർത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയിൽ അടിച്ചുനിരത്തപ്പെട്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മൂവായിരത്തോളം പേരെ കോൺഗ്രസ് സർക്കാർ ഭവനരഹിതരാക്കി. തങ്ങളാണ് ഇടതുപക്ഷമെന്ന് വീമ്പ് പറയുന്ന കേരളത്തിലെ കോൺഗ്രസ് മറുപടി പറയണം. വയനാട് ദുരന്തത്തിൽ വീട് നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. ഇപ്പോൾ ആ വാക്ക് വിഴുങ്ങിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കർണാടകയ്ക്കു ശേഷം തെലങ്കാനയിലും ബുൾഡോസർ രാജ് അരങ്ങേറിയത് ആശങ്കയുളവാക്കുന്ന വാർത്തയാണ്. ഖമ്മം ജില്ലയിലെ വെളുഗുമറ്റ്‌ല ഗ്രാമത്തിലുള്ള ഭൂദാൻ ഭൂമിയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയിൽ അടിച്ചുനിരത്തപ്പെട്ടത്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ ഫെബ്രുവരി 25-ന് പുലർച്ചെയാണ്, എല്ലാ തിരിച്ചറിയൽ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോൺഗ്രസ്സ് സർക്കാർ ഭവനരഹിതരാക്കിയത്.

ആചാര്യ വിനോബ ഭാവെ നേതൃത്വം നൽകിയ ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ വിനോബ നഗറിലെ വീടുകളാണ് കോൺഗ്രസ് സർക്കാർ പൊളിച്ചുനീക്കിയത്. ഭൂദാൻ പ്രസ്ഥാനത്തിൻ്റെ പരിമിതമായ ലക്ഷ്യങ്ങളെപ്പോലും തെലങ്കാനയിലെ കോൺഗ്രസ്സിന് അംഗീകരിക്കാൻ കഴിയുന്നില്ല എന്നത് ആശ്ചര്യകരമാണ്.

യലഹങ്കയിലെ ബുൾഡോസർ രാജിന്റെ ഇരകൾ ഇപ്പോഴും തെരുവിൽ ജീവിതം തള്ളി നീക്കുകയാണ്. ഇത്തരം മനുഷ്യത്വ ഹീനമായ നടപടികൾക്ക് നേതൃത്വം നൽകാനും നടത്തിപ്പുകാരാവാനും എങ്ങനെ കോൺഗ്രസിന് കഴിയുന്നു? തങ്ങളാണ് ഇടതുപക്ഷം എന്ന് വീമ്പു പറയുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണം. തെലങ്കാന സർക്കാരിൻ്റെ കൂറ്റൻ പരസ്യങ്ങൾ കൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ നിറയ്ക്കുന്ന കോൺഗ്രസിന്റെ ഉത്തരവാദിത്തമാണത്.

മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേർത്തുനിർത്തി അവർക്ക് പുതിയ വീടുകൾ നൽകി പുനരധിവാസ - പുനർനിർമ്മാണത്തിന്റെ പുതിയ മാതൃക തീർത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സർക്കാർ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്. കേരളത്തിലെ സർക്കാർ പട്ടയമില്ലാത്തവർക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കൽ. ഉത്തരേന്ത്യൻ ബിജെപി സർക്കാരുകളുടെ തനിപ്പകർപ്പാണ് തങ്ങളെന്ന് കോൺഗ്രസ്സ് സർക്കാരുകൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ് കോൺഗ്രസ്സ് മുന്നോട്ടു വെക്കുന്നത്.

കോൺഗ്രസിന് എവിടെ അധികാരം കിട്ടിയാലും സാധാരണ ജനങ്ങളോട് എന്തായിരിക്കും സമീപനം എന്നതിന്റെ തികഞ്ഞ ഉദാഹരണമാണ് യെലഹങ്കയിലേതും ഖമ്മത്തേതും. ഇവിടെ മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നൂറുകണക്കിന് വീട് വെച്ച് കൊടുക്കും എന്ന് വാഗ്ദാനം ചെയ്ത് ഇപ്പോൾ ആ വാക്ക് വിഴുങ്ങിയത്, ജനങ്ങളോടുള്ള കോൺഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണ്. കോൺഗ്രസ് എല്ലാകാലത്തും എല്ലായിടത്തും ഇതേ രീതിയാണ് തുടരുന്നത്.

SCROLL FOR NEXT