തിരുവനന്തപുരം: സര്‍ക്കാരിന്റെ നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിന് ഹൈക്കോടതിയില്‍ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ക്യാമ്പെയിന്‍ ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ക്യാമ്പെയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മുബാസ് ഓടക്കാലി എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്യാമ്പെയിന്‍ സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്യാമ്പെയിന്‍ ഈ വര്‍ഷം ആദ്യമാണ് ആരംഭിച്ചത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്നതായിരുന്നു സര്‍വേ.
സംസ്ഥാനത്താകെ സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങള്‍ക്കരികിലെത്തി പഠനം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു പദ്ധതി. ഇത് ക്രോഡീകരിച്ച് വരുംകാലത്തേക്കുള്ള നാടിന്റെ പുരോഗതി എങ്ങനെയാകണമെന്നുള്ള രൂപരേഖ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ജനങ്ങളില്‍ നിന്ന് വിവര ശേഖരണം നടത്തി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനാണ് ഹൈക്കോടതി തടയിട്ടത്. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് കേരളമാകെ ഈ സര്‍വേക്കായി നിയോഗിച്ചിരുന്നത്.
കരളത്തിന്റെ ഭാവി വികസനത്തിനുള്ള നിര്‍ദേശങ്ങള്‍, നടപ്പാക്കി വരുന്ന വികസന പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങള്‍, നടപ്പാക്കേണ്ട ക്ഷേമപദ്ധതികള്‍, നിലവിലെ ക്ഷേമ പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള നാല് ചോദ്യങ്ങളാണ് ജനങ്ങളോട് ചോദിക്കുക. 2031ല്‍ ഒരു വികസിത കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍വേ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയായാണ് സര്‍വേ വിലയിരുത്തപ്പെട്ടത്.