വിഭജനഭീതി ദിനാചരണത്തിൻ്റെ പേരിൽ കാസർ ട് ഗവൺമെൻ്റ് കോളേജിൽ എബിവിപിയും എസ്എഫ്ഐയും നേർക്ക് നേർ. എബിവിപി പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടി എസ്എഫ്ഐ ക്യാംപസിൽ പ്രകടനം നടത്തിയിരുന്നു. പിന്നാലെ എബിവിപി സ്ഥാപിച്ച പോസ്റ്ററുകൾ എസ്എഫ്ഐ നീക്കിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. സംഘർഷം രൂക്ഷമായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. എംഎസ്എഫ് പ്രവർത്തകർ പ്രകടനമായെത്തി പോസ്റ്റർ നീക്കം ചെയ്യാൻ ശ്രമിച്ചതും വാക്കേറ്റത്തിന് ഇടയാക്കി.
തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലും വിഭജന ദിനത്തോടനുബന്ധിച്ച സെമിനാർ സംഘടിപ്പിക്കുമെന്ന് എബിവിപി അറിയിച്ചിരുന്നു. എന്നാൽ പ്രിൻസിപ്പാൾ അനുമതി നിഷേധിച്ചതിനെ തുടർന്ന് കോളേജിനു മുന്നിലാണ് എബിവിപി പരിപാടി സംഘടിപ്പിച്ചത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് കോളേജുകളിൽ വിഭജനഭീതി ദിനം ആചരിക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.
സാമുദായിക ധ്രുവീകരണത്തിനും വർഗീയ വിദ്വേഷത്തിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ സർവകലാശാലകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന സർക്കുലർ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇറക്കിയത്. എല്ലാ സർവകലാശാലകൾക്കും ഇത് സംബന്ധിച്ച് വിവരം കൈമാറണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. സാമുദായിക സ്പർധയിലേക്ക് നയിക്കുന്ന കാര്യങ്ങളല്ല ക്യാംപസുകളിൽ നടത്തേണ്ടതെന്നും ആർ. ബിന്ദു പറഞ്ഞിരുന്നു.
ഇന്ത്യാ വിഭജനത്തിന്റെ ഭീകരത ഓർക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 14ന് കേന്ദ്ര സർക്കാർ നടത്തുന്ന ദിനാചരണമാണ് വിഭജന ഭീതി ദിനാചരണം. ഇന്ത്യയുടെ വിഭജനത്തിന് കാരണമായവരുടെ സ്മരണ നിലനിർത്താനാണ് കേന്ദ്രസർക്കാർ ഈ ദിനം ആചരിക്കുന്നത്. എന്നാൽ ‘വിഭജന ഭീതി ദിനാചരണം’ നടത്തുന്നത് കലാലയങ്ങളിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനും വിദ്യാർഥികൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനും ഇടയാക്കും. സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുന്നതിനും ഇത് കാരണമാകും. ഇത്തരം ദിനാചരണങ്ങൾ ക്യാംപസുകളിൽ നടത്തുന്നത് കർശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ കോളേജുകൾക്കും ഇ-മെയിലിലൂടെയാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നിൽകിയത്.