തിരുവനന്തപുരം: കേരള സര്‍വകലാശായില്‍ സംഘടിപ്പിച്ച കായിക ദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ പ്രതിഷേധിച്ച വനിതാ നേതാക്കളെ അടക്കം പൊലീസ് ക്രൂരമായി അക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു.
തുടർന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാർച്ചിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവും, പ്രസിഡൻ്റ് എം. ശിവപ്രസാദും നേതൃത്വം നൽകി. ആര്‍എസ്എസിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് നര നായാട്ട് അവസാനിപ്പിക്കുക' എന്ന ബാനര്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയി, വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച തങ്ങളെ ക്രൂരമായി അടിച്ചോടിക്കുകയാണ് പൊലീസ് ചെയ്തത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. ഇതിനിടെ പി. എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.