ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി നാണയം പുറത്തിറക്കിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി ഭരണഘടനയോടുള്ള കടുത്ത അപമാനമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. എക്സ് പോസ്റ്റിലായിരുന്നു വിമർശനം. വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയെ നടപടി സാധൂകരിക്കുന്നു. മതേതര ഇന്ത്യയുടെ ഓർമകൾക്കേറ്റ പ്രഹരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
ആർഎസ്എസിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്. നാണയത്തിൽ ഭാരതാംബയുടെ ചിത്രവും സ്റ്റാമ്പിൽ ആർഎസ്എസ് പരേഡിൻ്റെ ചിത്രവുമാണ് ഉൾപ്പെടുത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തിൽ ആലേഖനം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്.
"ഈ 100 രൂപ നാണയത്തിൻ്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദ മുദ്രയിൽ സിംഹത്തിൽ ഇരിക്കുന്ന ഭാരത മാതാവിന്റെ ചിത്രവും, സ്വയം സേവകർ സമർപ്പണത്തോടെ അവരുടെ മുന്നിൽ കുമ്പിടുന്നതും കാണാം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് നമ്മുടെ കറൻസിയിൽ ഭാരത മാതാവിൻ്റെ ചിത്രം പ്രദർശിപ്പിക്കുന്നത്. പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. 1963ൽ ആർഎസ്‌എസ് സ്വയം സേവകരും റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനത്തോടെ പങ്കെടുത്തു. ആ ചരിത്ര നിമിഷത്തിന്റെ ചിത്രമാണ് ഈ തപാൽ സ്റ്റാമ്പിൽ ഉള്ളത്," സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി പറഞ്ഞു.