
ഡൽഹി: ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷത്തിൽ സംഘടനയെ വാനോളം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർഎസ്എസ് സ്ഥാപിക്കപ്പെട്ടത് ഒരു യാദൃച്ഛികതയല്ലെന്നും, സംഘടന 100 വർഷം പൂർത്തിയാകുന്നതിന് സാക്ഷിയാകാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഭരണഘടനയിലും ജനാധിപത്യത്തിലും ആർഎസ്എസിന് ഉറച്ച വിശ്വാസമാണെന്നും ആ വിശ്വാസമാണ് അടിയന്തരാവസ്ഥക്കാലത്ത് പ്രവർത്തകർക്ക് പോരാട്ടത്തിന് ഊർജമായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആർഎസ്എസിൻ്റെ നൂറാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി. നാണയത്തിൽ ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പിൽ ആർഎസ്എസ് പരേഡിൻ്റെ ചിത്രവുമാണ് ഉൾപ്പെടുത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തിൽ ആലേഖനം ചെയ്യുന്നത്.
"ഈ 100 രൂപ നാണയത്തിൻ്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദ മുദ്രയിൽ സിംഹത്തിൽ ഇരിക്കുന്ന ഭാരത മാതാവിന്റെ ചിത്രവും, സ്വയം സേവകർ സമർപ്പണത്തോടെ അവളുടെ മുന്നിൽ കുമ്പിടുന്നതും കാണാം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് നമ്മുടെ കറൻസിയിൽ ഭാരത മാതാവിൻ്റെ ചിത്രം പ്രദർശിപ്പിക്കുന്നത്," മോദി പറഞ്ഞു.
"ഇന്ന് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. 1963ൽ ആർഎസ്‌എസ് സ്വയം സേവകരും റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനത്തോടെ പങ്കെടുത്തു. ആ ചരിത്ര നിമിഷത്തിന്റെ ചിത്രമാണ് ഈ തപാൽ സ്റ്റാമ്പിൽ ഉള്ളത്," നരേന്ദ്ര മോദി പറഞ്ഞു.