തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിൻ്റെ നിര്‍മ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ശനിയാഴ്‌ച വൈകീട്ട് നാലിന് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കമ്മീഷനിങ്ങിന് മുൻപ് തന്നെ രാജ്യത്തിന്‍റെ വികസന നാഴികകല്ലായി മാറിയ വിഴിഞ്ഞത്ത് രണ്ടാം ഘട്ടത്തിൽ 9,700 കോടി രൂപയുടെ നിക്ഷേപമാണ് കാത്തിരിക്കുന്നത്.
അദാനി പോർട്ട് മാനേജിങ് ഡയറക്ടർ കരൺ അദാനി, മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി എന്നിവർ ഉദ്ഘാടന വേദിയിൽ സംസാരിച്ചു. കേരളത്തെ കേന്ദ്രം അവഗണിച്ചെന്ന് സ്വാഗത പ്രസംഗത്തിൽ മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. തൂത്തുക്കുടിക്ക് നല്‍കിയ പരിഗണന കേരളത്തിന് കിട്ടിയില്ല. നീതിയുക്തമല്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കേന്ദ്രം അടിച്ചേൽപ്പിച്ചത്. കേരളത്തിലേക്ക് എത്തുമ്പോൾ നിയമങ്ങൾ മാറുന്നു. വിജിഎഫിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചതെന്നും വി. ശിവൻകുട്ടി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മൻചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞായിരുന്നു കരൺ അദാനി സംസാരിച്ചത്. ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം.കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാവില്ലായിരുന്നു. പ്രതിപക്ഷ നേതാവിനും നന്ദി.രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.
ലോകത്തിൽ എവിടേയ്ക്കും ചരക്ക് ഗതാഗതം കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് തുറമുഖ വളർച്ചയെന്ന് മന്ത്രി വി.എൻ. വാസവനും വേദിയിൽ പറഞ്ഞു. റോഡ് മാർഗവും റെയിൽ മാർഗവും ചരക്ക് നീക്കം ഉടൻ സാധ്യമാകും. തുരങ്ക റെയിൽ പാതയ്‌ക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് തുറമുഖം ഇത്രമേൽ വികസനത്തിൽ എത്തിയതെന്നും വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു.