

തിരുവനന്തപുരം: സുപ്രധാന ചുവടുവെപ്പിനൊരുങ്ങി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. രണ്ടാംഘട്ട നിർമാണോദ്ഘാടനത്തിന് ഇന്ന് തുടക്കം. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിക്കുക. കമ്മീഷനിങ്ങിന് മുൻപ് തന്നെ രാജ്യത്തിന്‍റെ വികസന നാഴികകല്ലായി മാറിയ വിഴിഞ്ഞത്ത് രണ്ടാം ഘട്ടത്തിൽ 9,700 കോടി രൂപയുടെ നിക്ഷേപമാണ് കാത്തിരിക്കുന്നത്. ഇതോടൊ 2028ൽ തുറമുഖം പൂർണസജ്ജമാകും.
കാർഗോ സേവനങ്ങളുടെയും തുറമുഖത്തെയും ദേശീയ പാതയേയും ബന്ധിപ്പിച്ച് അദാനി ഗ്രൂപ്പ് പൂര്‍ത്തീകരിച്ച താല്‍ക്കാലിക അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 15,000 കോടിയോളം രൂപയുടെ വികസനമാണ് അടുത്ത ഘട്ടങ്ങളില്‍ അദാനി ഗ്രൂപ്പ് വഴി വിഴിഞ്ഞത്ത് നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും.
ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വർധിപ്പിച്ച് 3900ല്‍ പരം മീറ്ററാക്കി മാറ്റും. പുതിയ കരാര്‍ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ 2028-ഓടു കൂടി പൂര്‍ത്തീകരിക്കും. ഇതോടെ ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് അടുക്കും. നിലവില്‍ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 698 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 15 ലക്ഷ ടിഇയു കണ്ടെയ്‌നറുകളും കൈകാര്യം ചെയ്തു.