Source; News Malayalam 24X7
KERALA

വീട്, അമ്മ, ജീവിതം... മോഹൻലാലിനൊപ്പം ഇഷ്ടങ്ങളും ഓർമകളും പങ്കുവച്ച് മുഖ്യമന്ത്രി

അമ്മയുടെ വേർപാടിനെക്കുറിച്ച് വൈകാരികമായി പിണറായി പറയുമ്പോൾ മോഹൻലാലിന്റെ കണ്ണുകളും നിറഞ്ഞു

Author : ശാലിനി രഘുനന്ദനൻ

മലയാളികളുടെ ഇഷ്ടതാരം മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു. പ്രിയതാരത്തോട് ഇഷ്ടങ്ങളും ഓർമകളും പങ്കുവച്ച മുഖ്യമന്ത്രി വീട്, കുട്ടിക്കാലം അമ്മയുമായുള്ള ബന്ധം തുടങ്ങിയവയിലൂടെ മനസു തുറന്നത് വൈകാരിക നിമിഷങ്ങൾക്കാണ് വഴിയൊരുക്കിയത്. പിണറായി വിജയൻ എന്ന വ്യക്തി  ഇന്നോളം പറയാത്ത ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ച സുദീർഘ അഭിമുഖമാണ് കേരളം കണ്ടത്. മോഹൻലാലിൻ്റെ പാട്ടോടുകൂടിയാണ് അഭിമുഖം ആരംഭിച്ചത്.

ഏത് സ്ഥാനത്തിരിക്കുന്നതും പ്രത്യേക നിയോഗത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനൽപ്പാതകളിലൂടെ നടന്ന വിപ്ലവകാലം പിണറായി ഓർത്തെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് ലോക്കപ്പ് മർദനമേറ്റ് ശരീരത്തിലെ തൊലി പൊളിഞ്ഞുപോയ അവസ്ഥയും. അന്ന് ചോര പുരണ്ട ഷർട്ട് ഏറെ നാൾ സൂക്ഷിച്ചുവച്ചതുമെല്ലാം ഓർമയിൽ നിന്നെടുത്തിട്ടു. മുഖ്യമന്ത്രി എന്ന നിലയിൽ ലോക്കപ്പിൽ മർദിക്കുന്ന പൊലീസുകാരോട് ഒരു ദയയും കാണിക്കാറില്ല. നിസ്സഹായനായ മനുഷ്യരെ ക്രൂരമായി മർദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പിണറായി വ്യക്തമാക്കി.

വിമർശനങ്ങളെ നേരിടുന്നതെങ്ങനെയെന്ന് മോഹൻലാലിനോട് മുഖ്യമന്ത്രി മനസ് തുറന്നു. തന്നെ പറ്റി വരുന്ന വാർത്തകളിൽ വ്യാകുലപ്പെടാറില്ല. എതിർപ്പ് ഉയർത്തുന്നവരോട് ഈർഷ്യയുമില്ല. താൻ ജീവിക്കുന്നത് പാർട്ടിക്ക് കീഴ്‌പ്പെട്ടെന്നും പിണറായി വിജയൻ പറഞ്ഞു. മക്കളാണ് തന്റെ ദൗർബല്യം എന്ന് കരുതുന്നവരുണ്ട്. തളർത്താൻ ഏറെ ശ്രമങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഒരു ഘട്ടത്തിലും തളർന്നുപോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രം അമൃതംഗമയയിലേത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ.പി.കെ ഹരിദാസ് സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രമാണെന്നും, നടോടിക്കാറ്റിലെ എന്താടാ ദാസാ, മോനെ ദിനേശാ ഡയലോഗ് ഓർക്കുന്നതായും പറഞ്ഞ പിണറായി രജനീകാന്തിൻ്റെ ആക്ഷൻ സിനിമകളോട് ഏറെ പ്രിയമെന്നും വെളിപ്പെടുത്തി. ചെറുപ്പകാലത്ത് സജീവമായിരുന്ന പിന്നീട് തിരക്കുകൾ വന്നതോടെ വല്ലപ്പോഴും മാത്രം കാണുന്നതായി മാറിയ ഫുട്ബോൾ പ്രേമത്തെക്കുറിച്ചും, റോബിൻ എന്ന വളർത്തുനായയെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു.

വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള പിണറായിയുടെ വാക്കുകളിൽ ഇടർച്ചയുണ്ടായിരുന്നു. ഈശ്വര വിശ്വാസികളായ അച്ഛനമ്മമാർ, ബീഡിതെറുക്കുന്ന പണിയിടത്തു നിന്ന് സ്കൂളിലേക്ക് , ജാതകമെഴുതിയ അധ്യാപകൻ എന്നിങ്ങനെ കുട്ടിക്കാലത്തെ ഓർമകൾ. അമ്മയോട് ഏറെ അടുപ്പമുള്ള മകൻ. ഭൂതപ്രേത പിശാചുക്കളെ പേടിച്ചിരുന്ന, രാമായണവും ഭാഗവതവും വായിച്ചിരുന്ന വിജയൻ. അമ്മയുടെ വേർപാടിനെക്കുറിച്ച് വൈകാരികമായി പിണറായി പറയുമ്പോൾ മോഹൻലാലിന്റെ കണ്ണുകളും നിറഞ്ഞു.

ഇന്നോളം കേരളം കണ്ട കർക്കശക്കാരനായ മുഖ്യമന്ത്രിക്കും, ചിരിക്കാത്ത പിണറായി വിജയനും അപ്പുറം സാധരക്കാരനായ ഒരു മകൻ, ഗൃഹനാഥൻ, സുഹൃത്ത് എന്നിങ്ങനെ ഏറെ മുഖങ്ങൾ വ്യക്തമാക്കിയാണ് അഭിമുഖം പൂർണമാകുന്നത്. മോഹൻലാലിനായി പണ്ട് സ്കൂളിൽ പഠിച്ച ഉപനിഷത്തിലെ ശ്ലോകഭാഗം ചൊല്ലിയാണ് മുഖ്യമന്ത്രി സംഭാഷണം അവസാനിപ്പിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായി മോഹൻലാലും അഭിമുഖത്തെ വിശേഷിപ്പിച്ചു.

SCROLL FOR NEXT