മുഖ്യമന്ത്രി പിണറായി വിജയൻ Source: Facebook/ pinarayi vijayan
KERALA

ഖജനാവിനെ മാത്രം ആശ്രയിച്ചുള്ള വികസനങ്ങൾ സാധിക്കില്ല, അതുകൊണ്ടാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്: മുഖ്യമന്ത്രി

ഇപ്പോൾ 90000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ പൂർത്തിയാക്കുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ടിലൂടെ വിവിധ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ആരോഗ്യ വിദ്യാഭാസ മേഖലകൾ തകർച്ച നേരിടുകയായിരുന്നു. ഇപ്പോഴിതാ മെഡിക്കൽ കോളേജിലെ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനവും ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സിൻ്റെ ശിലാസ്ഥാപനവും ഇന്ന് നടക്കുന്നു. അഭിമാനത്തോടെയാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എംഎൽടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

"ഖജനാവിനെ മാത്രം ആശ്രയിച്ച് വികസനങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ല. അങ്ങനെയാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. ചിലർ മലർപ്പൊടിക്കാരൻ്റെ സ്വപ്നം എന്ന് പരിഹസിച്ചു. ഇപ്പോൾ 90000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ പൂർത്തിയാക്കുന്നു. വിദേശ നിക്ഷേപങ്ങൾ ചില സ്വകാര്യ ആശുപത്രികളിലേക്ക് എത്തുന്നു. ആരോഗ്യ മേഖലയിലെ വികസനം അല്ല ലക്ഷ്യം. കൂടുതൽ ലാഭം കൊയ്യാൻ ഉളള ശ്രമമാണിത്. അപകടകരമായ പ്രവണത ആണിത്. രോഗികളുടെ സാമ്പത്തിക ബാധ്യത കൂട്ടുന്നു. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പുതിയ പ്രതിസന്ധിയായി ഇത് മാറുന്നു", മുഖ്യമന്ത്രി.

മെഡിക്കൽ വിദ്യാഭാസ ചരിത്രത്തിലെ ഏറ്റവും മുന്നേറ്റമുണ്ടാക്കിയ കാലമാണ് ഈ സർക്കാരിൻ്റേതെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. മെഡിക്കൽ കോളേജുകളിലെ സീറ്റുകളിൽ വർധനയുണ്ടായി. സ്കിൻ ബാങ്ക് ആരംഭിക്കാനായി. നിരവധി നേട്ടങ്ങളുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോവുകയാണ്. ആരോഗ്യ വകുപ്പിനെ രോഗശയ്യയിലാക്കാൻ ആരും ശ്രമിക്കണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

ആരോഗ്യ മേഖല രോഗശയ്യയിൽ ആണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നുണ്ട്. മാധ്യമങ്ങളുടെ അത്തരം അജണ്ടകൾ വില പോവുകയില്ല. എത്ര ശ്രമിച്ചാലും ആരോ​ഗ്യ മേഖല മുന്നോട്ട് പോകും. സാധാരണക്കാരെ സർക്കാർ ചേർത്തുപിടിക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

SCROLL FOR NEXT