തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടരാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള ഒരു ഉപാധിയും കരാറിൽ ഇല്ലെന്നും, പിന്മാറാൻ അധികാരം ഉള്ളത് കേന്ദ്ര സർക്കാരിനാണെന്നും വിശദീകരണം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് കത്തെഴുതിയ പഞ്ചാബ് വീണ്ടും ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ പദ്ധതിയെ ഒപ്പിട്ട രീതിയെയാണ് തങ്ങൾ എതിർത്തത്. പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കാൻ തങ്ങൾ നിർബന്ധിതരായി എന്നും വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഒരു മണിക്കൂർ 39 മിനിറ്റാണ് നീണ്ടത്. മിഷൻ സമുദ്ര, കേരള നോളജ് വാലി, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തി. എന്നാൽ, കേന്ദ്ര സർക്കാരിൻ്റെ ആശയം ഉൾക്കൊണ്ട ബജറ്റെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വിമർശനം.