എം.വി. ​ഗോവിന്ദൻ Source: News Malayalam 24x7
KERALA

"പിണറായിക്കെതിരെ കേസെടുക്കണമെന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത്"; സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നതെന്ന് എം.വി. ഗോവിന്ദൻ

അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന പൊലീസിനുള്ള ഇഡിയുടെ നിർദേശം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇഡിയുടെ നിർദേശം സംസ്ഥാന സർക്കാർ പാലിക്കുമോയെന്നാണ് അറിയേണ്ടത്.

എക്സലോജിക് കമ്പനിക്ക് നികുതി അടച്ച ശേഷമുള്ള പണം മാത്രമാണ് കിട്ടിയത്. ഇതിൽ ഒന്നും മറച്ചു വെക്കാനില്ല. കമ്പനിക്ക് പണം നൽകിയത് അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്നതല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി മുഖ്യമന്ത്രി ആയിരിക്കെ വഴി വിട്ട ഒരു കാര്യവും സിഎംആർഎൽ കമ്പനിക്ക് ചെയ്തു നൽകിയിട്ടില്ല.

മാത്യു കുഴൽനാടൻ നൽകിയ കേസ് എല്ലാം കോടതി തള്ളിക്കളഞ്ഞതാണ്. കോടതി തള്ളിക്കളഞ്ഞ അതേ ആവശ്യം ഇഡി വീണ്ടും ഉന്നയിക്കുകയാണ്. യുഡിഎഫ് ഭരണം ഉപയോഗപ്പെടുത്തി പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് ശ്രമം നടക്കുന്നത്.

അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ ആകില്ല. പിണറായി മുഖ്യമന്ത്രി എന്ന നിലയിൽ വഴിവിട്ട സഹായം ചെയ്തതിന് ഒരു തെളിവും ഇല്ല. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി കേസിൽ കുറ്റക്കാരെ ഇഡി മാപ്പ് സാക്ഷികൾ ആക്കി. കെ. രാധാകൃഷ്ണൻ അടക്കമുള്ള മുൻ സിപിഐഎം ജില്ലാ സെക്രട്ടറിമാരെ ഇഡി പ്രതിയാക്കി. വിചിത്രം ആയ നീക്കമാണ് ഇഡി നടത്തിയതെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു.

ഇഡി സുരേഷ് കുമാറിൻ്റെ മൊഴി തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ്. രാഷ്ട്രീയ പകപോക്കലിന് കേന്ദ്ര ഏജൻസി ദുരുപയോഗം ചെയ്യുകയാണ്. പിണറായിയെയും റിയാസിനെയും പ്രതികൾ ആക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. കേസിൽ യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിഎംആർഎല്ലിൻ്റെ ഡയറിയിൽ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അന്തരിച്ച ഉമ്മൻചാണ്ടി എന്നിവരുടെ പേരുകൾ ഉണ്ട്. സിഎംആർഎൽ ഡയറിയിൽ പേരുള്ള ആഭ്യന്തര മന്ത്രിയുടെ വകുപ്പിനാണ് ഇഡി ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്.

SCROLL FOR NEXT