

പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലയെ കുറിച്ചുള്ള വിദഗ്ധസമിതി റിപ്പോർട്ടിൽ പ്രശ്നപരിഹാരത്തിന് കാര്യമായി ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു.
മൂന്നു മാസത്തിനിടെ 120 കോടി രൂപയുടെ നഷ്ടം സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായി. വിദ്യാർഥി കൺസഷൻ മിനിമം ചാർജിൻ്റെ 50% ആക്കണം എന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം. ഒപ്പം മിനിമം യാത്രാ നിരക്ക് 15 രൂപ ആക്കണമെന്നും ഡീസൽ സബ്സിഡി ഉൾപ്പെടെയുള്ള കാര്യങ്ങളും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെടുന്നുണ്ട്.
ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന് പുറമേ മറ്റ് സ്വകാര്യ ബസുടമകളുടെ സംഘടനകളും അടുത്ത ദിവസം തന്നെ യോഗം ചേരുന്നുണ്ട്. സംയുക്തമായി അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം സമരത്തിൻ്റെ തീയതി പ്രഖ്യാപിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.