തിരുവനന്തപുരം: സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ഊർജിതമാക്കി ഇഡി. അന്വേഷണം ഇനി യുഡിഎഫ് നേതാക്കളിലേക്കും നീങ്ങും. സിഎംആർഎല്ലിൻ്റെ ഡയറിയിൽ ചുരുക്ക പേരുള്ള നേതാക്കളെ ഉടൻ ചോദ്യം ചെയ്യും.
കൂടുതൽ അന്വേഷണത്തിന് ശേഷമാകും ചോദ്യം ചെയ്യൽ എന്നാണ് വിവരം. നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. സിഎംആർഎല്ലിൻ്റെ ഓഫീസിലും ശശിധരൻ കർത്തയുടെ വീട്ടിലുമായി ഇഡി നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്.
വ്യാജ ചെലവ് കാണിച്ച് സിഎംആർഎൽ നടത്തിയത് 132 കോടിയുടെ ഇടപാടാണെന്നാണ് കണ്ടെത്തൽ. സിഎംആർഎല്ലിൻ്റെ 15 വർഷത്തെ 182 കോടിയുടെ സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം നടത്തും. ഇതിനിടെ ഇഡി പരിശോധനയിൽ കസ്റ്റഡിയിലെടുത്ത വീണ വിജയൻ്റെ ഫോൺ പരിശോധന നടത്തും. ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ കോടതിയിൽ സമർപ്പിക്കും. ഇന്നലെ ഇഡി നടത്തിയ റെയ്‌ഡിൽ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു.
വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായാണ് വിവരം. പരിശോധനയില്‍ ഡിജിറ്റൽ തെളിവുകൾ പിഎംഎൽഎ കോടതിയിൽ സമർപ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധയിലും രേഖകൾ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിരുന്നു. കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു വരികയാണ്.
സിഎംആര്‍എല്ലില്‍ നിന്നും പണംകൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി. റെയ്‌ഡിനിടയിലെ അക്രമങ്ങൾ പെട്ടെന്ന് ഉണ്ടായതല്ലെന്നും ഇതിന് പിന്നിൽ ആസൂത്രണം ഉണ്ടെന്നുമാണ് കണ്ടെത്തൽ.