

തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി പരിശോധനയിൽ കസ്റ്റഡിയിലെടുത്ത വീണയുടെ ഫോൺ പരിശോധന നടത്തും. ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ കോടതിയിൽ സമർപ്പിക്കും. വീണയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. വീണയുടെ മൊഴി തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഉടൻ സമൻസ് നൽകും.
ഇന്നലെ ഇഡി നടത്തിയ റെയ്‌ഡിൽ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു. 242 അക്കൗണ്ടിൽ നിന്നായി ഏകദേശം 18.36 കോടി രൂപയും മരവിപ്പിച്ചതായാണ് വിവരം. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ 1.44 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പരിശോധനയില്‍ ഡിജിറ്റൽ തെളിവുകൾ പിഎംഎൽഎ കോടതിയിൽ സമർപ്പിക്കും.
പിണറായിയുടെ വീട്ടിലെ പരിശോധയിലും രേഖകൾ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിരുന്നു. കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു വരികയാണ്. സിഎംആര്‍എല്ലില്‍ നിന്നും പണംകൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി. റെയ്‌ഡിനിടയിലെ അക്രമങ്ങൾ പെട്ടെന്ന് ഉണ്ടായതല്ലെന്നും ഇതിന് പിന്നിൽ ആസൂത്രണം ഉണ്ടെന്നുമാണ് കണ്ടെത്തൽ.