വയനാട്: വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. പനമരം ചേര്യംകൊല്ലി കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ‘ധാത്ര്യാരിഷ്ടം’ എന്ന പേരിൽ ലഹരി കലർന്ന അരിഷ്ടം വിറ്റിരുന്ന ചേര്യംകൊല്ലിയിലെ ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന കട പൊലീസ് ഇടപെട്ട് അടപ്പിച്ചു.
പ്രസാദ് അമിതമായി അരിഷ്ടം കുടിച്ചതിനാൽ ഛർദിക്കുകയും ആരോഗ്യം മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചയാണ് യുവാവിൻ്റെ മരണം സ്ഥിരീകരിച്ചത്.
ഉന്നതിയിലെ പകുതിയോളം ആൾക്കാരം ഈ അരിഷ്ടം ഉപയോഗിക്കുന്നവരാണ് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ബീവറേജിൽ പോകുന്നത് ഒഴിവാക്കിയാണ് ഇവർ അരിഷ്ടം വാങ്ങി കുടിക്കുന്നത്. 50 രൂപയ്ക്കും 100 രൂപയ്ക്കുമെല്ലാം അരിഷ്ടം ലഭ്യമായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി.