തിരുവനന്തപുരം: കെജിഎംഒഎ സൗത്ത് സോൺ ജോയിൻ്റ് സെക്രട്ടറിക്കെതിരെ വിജിലൻസിൽ പരാതി. അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും 60 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം. അതേസമയം പരാതിക്ക് കാരണം ക്ലറിക്കൽ പിഴവാണെന്നും പ്രശ്നം പരിഹരിച്ചുമെന്നുമാണ് ആരോപണ വിധേയനായ ഡോക്ടറുടെ വാദം.
2014 ഒക്ടോബർ മുതൽ 2023 ജൂൺ വരെയാണ് ഡോ. പത്മപ്രസാദ് അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചത്. ആരോഗ്യ കേന്ദ്രത്തിൽ സർക്കാർ പണം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ക്യാഷ് ബുക്ക് പരിപാലിക്കണം എന്നാണ് ചട്ടം. ഓരോ മാസവും ക്യാഷ് ബുക്കും രേഖകളുമായി ഒത്തു നോക്കി ഉറപ്പുവരുത്തണം. എന്നാൽ 2022 വരെയുള്ള ക്യാഷ് ബുക്ക് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും 2016 മുതൽ 2020 വരെയുള്ള ജനറൽ ക്യാഷ് ബുക്ക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല.
ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്നും 26 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യ ഫണ്ടിൽ നിന്നും 33 ലക്ഷത്തിലധികം രൂപയുടെയും തിരിമറി നടന്നു. ഒരു സ്ഥാപനത്തിൽ വർഷങ്ങളോളം ക്യാഷ് ബുക്ക് എഴുതാതിരുന്നതും വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കാതിരുന്നതും ഗുരുതരമായ കൃത്യവിലോപം ആണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി.
കൃത്യവിലോപത്തിൽ മെഡിക്കൽ ഓഫീസറും ക്ലാർക്കുമാരും ഉത്തരവാദികളാണ്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. പത്മപ്രസാദിന്റെ ബാധ്യതയായി കണക്കാക്കി. ക്രമക്കേടിൽ ഡോ. പത്മപ്രസാദിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ആവശ്യം. അതേസമയം സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ബില്ലുകൾ സമർപ്പിക്കേണ്ടത് ക്ലാർക്കാണ്. ബന്ധപ്പെട്ട കാലയളവിൽ ക്ലർക്കിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. പ്രശ്നം പരിഹരിച്ചെന്നും അടുത്ത ഓഡിറ്റിൽ ഇക്കാര്യങ്ങൾ വ്യക്തമാകും എന്നും ഡോ. പത്മപ്രസാദ് വിശദീകരിച്ചു.