തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിനോട് അനാദരവ് കാണിച്ചതായി പരാതി. ഇൻക്വസ്റ്റ് കഴിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ ഡോക്ടർ ആശുപത്രിയിൽ നിന്ന് മടങ്ങി. കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ് ഡോക്ടർ മൃതദേഹത്തിനോട് അനാദരവ് കാണിച്ചത്. പ്രതിഷേധം ഉയർന്നതോടെ ഡ്യൂട്ടി ഡോക്ടർ പ്രിയ തിരിച്ചെത്തി.
പുറ്റേക്കര സ്വദേശിനി 75 വയസുള്ള ഭാരതിയുടെ മൃതദേഹമാണ് ഡോക്ടറുടെ അനാസ്ഥ മൂലം പോസ്റ്റുമോർട്ടം കാത്തു കിടന്നത്. കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഭാരതിയുടെ മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇൻക്വസ്റ്റ് കഴിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ ഡോക്ടർ ആശുപത്രിയിൽ നിന്ന് പോകുകയായിരുന്നു. പോസ്റ്റുമോർട്ടം നടത്താമെന്ന് ഉറപ്പ് നൽകിയ ഡ്യൂട്ടി ഡോക്ടർ പ്രിയയെ ഇൻക്വസ്റ്റ് ആരംഭിക്കാനിരിക്കെയാണ് കാണാതായത്.
ഡോക്ടറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി മരിച്ച ഭാരതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രി സൂപ്രണ്ട് ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.