കൊച്ചി: സി.ജെ. റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പിന് എതിരായ ആരോപണങ്ങളിൽ പിൻവലിഞ്ഞ് കോൺഫിഡൻ്റ് ഗ്രൂപ്പ്. ആദായ നികുതി വകുപ്പിൻ്റെ പരിശോധന സാധാരണ നടപടി മാത്രമാണ്. കുടുംബം തകർക്കുന്ന മ്ലേച്ഛമായ പ്രചാരണമാണ് ചില ഓൺലൈൻ ചാനലുകൾ നടത്തുന്നത്. ഇടപാടുകാർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡൻ്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്. പറഞ്ഞു. സി.ജെ. റോയിയുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ജീവിതം ആഘോഷിക്കണം എന്ന തിയറി ആയിരുന്നു റോയിയുടേത്. അന്വേഷണ ഘട്ടത്തിൽ ആയതിനാൽ പല കാര്യങ്ങളും പറയാൻ ആകില്ലെന്നും അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ സമൻസ് വരും എന്ന് ബെംഗളൂരു ഡിസിപി പറഞ്ഞുവെന്നും ടി.എ. ജോസഫ് പറഞ്ഞു.
"ആദായ നികുതി വകുപ്പിൻ്റെ പരിശോധന സാധാരണയാണ്. മുൻപും പരിശോധന ഉണ്ടായിരുന്നു. എന്തെങ്കിലും തെറ്റ് കണ്ട് വന്നതല്ല. ന്യായമായ പരിശോധന ആണ് നടന്നത്. ജിഎസ്ടി പരിശോധനയും ഉണ്ടായിരുന്നു. എന്നാൽ ചെയർമാനെ കുറിച്ച് ഓൺലൈൻ ചാനലുകൾ മ്ലേച്ഛമായ പ്രചാരണമാണ് നടത്തുന്നത്. മരിച്ചു കിടക്കുന്ന റോയിയെ വേട്ടയാടിയത് മ്ലേച്ഛമായ കാര്യങ്ങൾ പറഞ്ഞാണ്. റോയി എന്ത് തെറ്റാണ് ചെയ്തത്? പല ഓൺലൈൻ മാധ്യമങ്ങളും ശവം തീനികൾ ആകുന്നു.
കള്ളക്കടത്തും ബിനാമിയും ഉള്ള കമ്പനി ആണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. ഒരു വിധത്തിലുള്ള കള്ള കച്ചവടവും ചെയ്തിട്ടില്ല. കോവിഡ് വന്ന് ലോകം മുഴുവൻ നിശ്ചലം ആയപ്പോൾ പോലും കമ്പനിയിൽ 16 കൊടി സെയിൽ നടന്നു. കമ്പനിക്ക് ലോൺ ഇല്ല. എല്ലാ നുണക്കഥകളും പ്രബുദ്ധരായ മലയാളികൾക്ക് മനസിലാകും.
ബെംഗളൂരുവിലും കേരളത്തിലും രണ്ട് കമ്പനി പോലെ ആണ് പ്രവർത്തിക്കുന്നത്. 6500 നിക്ഷേപകർ കമ്പനിക്ക് ഉണ്ട്. ഒരാളെയും ഇക്കാലത്തിനിടെ കബളിപ്പിച്ചിട്ടില്ല. ക്യാഷ് കിട്ടാൻ ഉള്ളതല്ലാതെ കൊടുക്കാൻ ഇല്ല. എല്ലാ പ്രവർത്തനങ്ങളും സുതാര്യമാണ്. മോഹൻലാൽ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടില്ല. ആൻ്റണി പെരുമ്പാവൂർ കുടുംബസുഹൃത്താണ്. കമ്പനിയിൽ ഒരു ജോലിയും തടസപ്പെട്ടിട്ടില്ല. ഇടപാടുകാർക്ക് ആ കാര്യത്തിൽ ആശങ്ക വേണ്ട. പണം സുരക്ഷിതമാണ്. ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ട് പോകും", ടി.എ. ജോസഫ്.