KERALA

കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം; കോഴിക്കോടും കൊല്ലത്തും അതൃപ്തി, ചടയമംഗലത്ത് ആവകാശവാദവുമായി ലീഗ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സീറ്റ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ സമീപിച്ചു

Author : ശാലിനി രഘുനന്ദനൻ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷമാകുകയാണ്. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്കായി തർക്കം നടക്കുമ്പോൾ ആർഎസ്പിയുടെ സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗും രംഗത്തെത്തി. ഇതോടെ യുഡിഎഫിന് സ്ഥാനാർഥി നിർണയത്തിൽ തലവേദന കൂടിവരികയാണ്. നിലവിൽ കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് പുതുതായി സീറ്റ് തർക്കം ഉയർന്നിരിക്കുന്നത്.

ചാത്തന്നൂർ സീറ്റ് ഫോർവേഡ് ബ്ലോക്കിന് നൽകിയതിനെ ചൊല്ലിയാണ് കൊല്ലത്തെ കോൺഗ്രസിൽ കലഹം തുടങ്ങിയിരിക്കുന്നത്. വിഷയം സൂചിപ്പിച്ച് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി എഐസിസിക്ക് പരാതി നൽകി. ഫോർവേഡ് ബ്ലോക്ക് മത്സരിച്ചാൽ ബിജെപി വിജയിക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. ചാത്തന്നൂർ പരീക്ഷണ വസ്തു അല്ലെന്നും നേതാക്കൾ പറയുന്നു. നിയമത്തെ കോൺഗ്രസിന്റെ അവസ്ഥ ചാത്തന്നൂരിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ചാത്തന്നൂരിലെ പ്രാദേശിക നേതാവ് നെടുങ്ങോലം രഘുവിനെ സ്ഥാനാർത്ഥി ആക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

സ്ഥാനാർഥി നിർണയത്തെ ചൊല്ലി അതൃപ്തി അറിയിച്ച് കോഴിക്കോട് കോൺഗ്രസിലും നേതാക്കൾ രംഗത്തെത്തി. ജില്ലയിൽ നിന്നും പട്ടികനൽകിയത് ഏകപക്ഷീയമായെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. മത്സരസന്നദ്ധത അറിയിച്ചിട്ടും മുല്ലപ്പള്ളിയുടെ അഭിപ്രായം തേടിയില്ല. എം.കെ. രാഘവൻ എംപി, ഷാഫി പറമ്പിൽ , ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാർ എന്നിവർക്കെതിരെയാണ് പരാതി. കെ.സി. വേണുഗോപാലിനെ ജില്ലാ നേതാക്കൾ പരാതി അറിയിച്ചു. സാധ്യതാ പട്ടിക തയ്യാറാക്കിയത് ജില്ലാ നേതൃത്വമല്ലെന്ന് ഡിസിഡി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു.

ചടയമംഗലം സീറ്റ് ആർഎസ്പിക്ക് നൽകുമോ എന്നതും തർക്കവിഷയമായിക്കഴിഞ്ഞു. സീറ്റിൽ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് മുസ്ലിം ലീഗ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സീറ്റ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ സമീപിച്ചു. പുനലൂർ വെച്ചു മാറി ചടയമംഗലം നൽകണമെന്നൈാണ് ആവശ്യം. ആർഎസ്‌പി നേതാക്കൾ ചടയമംഗലം സീറ്റ് ആവശ്യത്തിൽ പിന്നോട്ടു നിൽക്കുകയാണ്.

SCROLL FOR NEXT