വനിതാ നേതാവിൻ്റെ പരാതി Source: News Malayalam 24x7
KERALA

"മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നു"; കോൺഗ്രസിനെതിരെ ആരോപണവുമായി മുൻ വനിതാ നേതാവ്

പത്ത് വർഷത്തോളം സംഘടനാ പ്രവർത്തനം നടത്തിയ ആളാണ് പരാതിക്കാരി

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച നേതാവിനെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് മുൻ വനിത നേതാവ്. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭാ സുബിനും യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന മറ്റു രണ്ടുപേർക്കും എതിരെയാണ് യുവതി പരാതി നൽകിയിരുന്നത്. മൂന്ന് വർഷത്തിനിടയിൽ മാറി വന്ന കെപിസിസി-ഡിസിസി അധ്യക്ഷന്മാർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് പാർട്ടി നേതൃത്വമെന്നും പരാതിക്കാരി പറയുന്നു.

2022ലാണ് കേസിനാസ്പദമായ സംഭവം. യൂത്ത് കോൺഗ്രസ് നേതാക്കൾ യുവതിയുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. പോൺ സൈറ്റിലടക്കം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. തൃശൂർ മതിലകം പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്ന കേസാണിത്. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന പരാതിക്ക് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായിട്ടുണ്ട്.

പത്ത് വർഷത്തോളം സംഘടനാ പ്രവർത്തനം നടത്തിയ ആളാണ് പരാതിക്കാരി. കെ. സുധാകരൻ, എം.എം. ഹസ്സൻ, സണ്ണി ജോസഫ് എന്നിവരടക്കമുള്ള നേതാക്കൾക്ക് പരാതി നൽകിയിരുന്നു. പഴയ പരാതിയിൽ എന്ത് നടപടിയെടുക്കാൻ എന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. ആരോപണവിധേയനായ ശോഭ സുബിന് ഡിസിസി ജനറൽ സെക്രട്ടറിയായി പ്രമോഷൻ ലഭിക്കുകയാണ് ചെയ്തതെന്ന് പരാതിക്കാരി പറയുന്നു. ആരോപണവിധേയരായ സുമേഷ് പാട്ടാണിയിൽ, അഫ്സൽ എന്നിവർ ഇപ്പോഴും നേതൃത്വനിരയിലുണ്ട്.

SCROLL FOR NEXT