രമേഷ് പിഷാരടി Source: Files
KERALA

പാലക്കാട് പിഷാരടി വേണ്ട; സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്തി

ഷാഫി പറമ്പിലിൻ്റെ നോമിനികളെ വീണ്ടും എത്തിക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ്...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മണ്ഡലത്തിൽ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കാനുളള നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി. ഷാഫി പറമ്പിലിൻ്റെ നോമിനികളെ വീണ്ടും എത്തിക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിഷാരടി ശക്തനായ സ്ഥാനാർഥിയല്ലെന്നാണ് അഭിപ്രായം. ഒപ്പം, രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിർക്കാനാണ് നീക്കം. ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതാണ് സൂചന. ഷാഫി പറമ്പിലിൻ്റെ നോമിനിയായി ഒരു സ്ഥാനാർഥിയെ കൂടി മണ്ഡലത്തിൽ എത്തിക്കുന്നത് ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കെ. മുരളീധരനെയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനെയും നേരത്തെ കോൺഗ്രസ് പരിഗണിച്ചിരുന്നു. ജില്ലാ കമ്മിറ്റിയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും ഈ നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഷാഫിയുടെ സമ്മർദത്തിന് വഴങ്ങിയാണ് നടനും കോൺഗ്രസ് അനുഭാവിയുമായ രമേശ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാനുള്ള നീക്കം.

2011 മുതൽ യുഡിഎഫിൻ്റെ കുത്തക മണ്ഡലമാണ് പാലക്കാട്. 2011, 2016ലും തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷം നേടിയാണ് ഷാഫി പറമ്പിൽ വിജയിച്ചിട്ടുള്ളത്. 2021ൽ മാത്രമാണ് ശക്തമായ മത്സരം പാലക്കാട് മണ്ഡലത്തിൽ ഉണ്ടായത്. അന്ന് ഇ. ശ്രീധരനായിരുന്നു എൻഡിഎ സ്ഥാനാർഥി. അന്ന് 3000ത്തോളം സീറ്റുകൾക്കാണ് ഷാഫി പറമ്പിൽ മണ്ഡലത്തിൽ വിജയിച്ചത്. അതിന് ശേഷമാണ് ഷാഫി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് വടകര എംപിയായത്. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎയായി വരുന്നത്.

SCROLL FOR NEXT