കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ള ദല്ലാൾ നന്ദകുമാറിൻ്റെ സ്പോൺസർഷിപ്പിൽ എതിർപ്പ് അറിയിച്ച് നടി അൻസിബ ഹസൻ. ടിനി ടോമിനെതിരെ അമ്മ പ്രസിഡൻ്റ് ശ്വേത മേനോന് നൽകിയ പരാതിയിലാണ് എതിർപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം ഉന്നയിച്ചപ്പോൾ മതതീവ്രവാദിയാക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. അൻസിബയുടെ പരാതിയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
നാല് വിഷയങ്ങളാണ് രാജിക്കുള്ള പ്രധാന കാരണങ്ങളായി അൻസിബ കത്തിൽ വ്യക്തമാക്കുന്നത്. ടിനി ടോമിന്റെ നേതൃത്വത്തിലുള്ള വ്യക്തിഹത്യയും അധിക്ഷേപങ്ങളും, ക്ഷേത്ര കമ്മിറ്റി സ്പോൺസർഷിപ്പ് വിഷയത്തിലെ വർഗീയ പ്രചാരണം, ലക്ഷ്മി പ്രിയയുടെ നടപടികൾ, സംഘടനയ്ക്കുള്ളിലെ സുരക്ഷാ ഭീഷണിയും നീന കുറുപ്പിന് നേരെയുള്ള അതിക്രമവും എന്നീ വിഷയങ്ങളാണ് അൻസിബ കത്തിൽ പറയുന്നത്. വിഷയങ്ങൾ ഗൗരവമായി കാണണമെന്നും ടിനി ടോമിന്റെ ഇത്തരം നടപടികൾക്കെതിരെ സംഘടനയുടെ ചട്ടപ്രകാരം അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
താരസംഘടനയായ 'അമ്മ'യുടെ കുടുംബ സംഗമം സംഘടിപ്പിച്ചത് വിവാദ ദല്ലാൾ നന്ദകുമാറിൻ്റെ സഹായത്തോടെയെന്ന് വ്യക്തമായിരുന്നു. നന്ദകുമാറിന്റെ വെണ്ണല്ലയിലെ ക്ഷേത്രമായിരുന്നു മുഖ്യ സ്പോൺസർ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്. 'അമ്മ'യിൽ തർക്കങ്ങൾ മുറുകുന്നതിനിടെ വിവാദ സ്പോൺസർഷിപ്പിന്റെ നിർണായക വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
അമ്മയുടെ ബൈ ലോ അനുസരിച്ച് സ്പോൺസർഷിപ്പ് പുറത്തുള്ളവരിൽ നിന്ന് വാങ്ങാനാകില്ല. 75 ലക്ഷം രൂപയായിരുന്നു നന്ദകുമാർ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 30 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ. ഇനിയും 40 ലക്ഷം രൂപ നൽകാനുണ്ടെന്നാണ് അംഗങ്ങളിൽ നിന്ന് അറിയുന്നത്. കരാറിന് ചുക്കാൻ പിടിച്ചത് 'അമ്മ'യുടെ പ്രസിഡൻ്റ് ശ്വേതാ മേനോനും കരാറിൽ ഒപ്പുവച്ചത് കുക്കു പരമേശ്വരനുമാണ്.