കൊച്ചി: അപകീർത്തികരമായ പരാമർശത്തിൽ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. അൻസിബയുടെ ഹർജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അൻസിബയുടെ ഹർജിയിൽ കോടതി പൊലീസ് റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.
ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ പൊലീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപി, എസിപിയോട് നിർദേശിച്ചു.
പ്രാഥമിക പരിശോധന നടത്തിയ പൊലീസ് അൻസിബയുടെയും ടിനി ടോമിൻ്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറി.
പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പൊലീസിൻ്റെ വാദം. ഇതേതുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.